ഓണം ബമ്പറിൽ വൻ ട്വിസ്റ്റ്,12 കോടി മരടിലെ ഓട്ടോ ഡ്രൈവർക്ക്

കൊച്ചി:സംസ്ഥാന സർക്കാരിൻ്റെ ഓണം ബമ്പറിൽ വൻ ട്വിസ്റ്റ് മരട് സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയപാലനാണ് 12 കോടി അടിച്ചത്.സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ നൽകിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഓട്ടോ ഡ്രൈവറായ ജയപാലൻ ഈ മാസം പത്തിനാണ് ടിക്കറ്റെടുത്തത്.

തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 12 കോടിയുടെ ഭാഗ്യശാലിയാണെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. പനമരം സ്വദേശി സെയ്തലവിയാണ് തനിക്ക് ഓണം ബംപറിന്റെ സമ്മാന തുകയായ 12 കോടി രൂപ അടിച്ചതായി അറിയിച്ച് രംഗത്ത് വന്നത്. ഗള്‍ഫില്‍ പാചക തൊഴിലാളിയായി ജോലി ചെയ്തുവരികയാണ് സെയ്തലവി.

വാട്സ്ആപ്പ് വഴി സ്ഥിരമായി ലോട്ടറി എടുക്കാറുള്ള സെയ്തലവി തിരുവോണം ബംപറും വാട്‌സ്ആപ്പ് വഴിയാണ് എടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ ലോട്ടറി അടിച്ച വിവരം അറിഞ്ഞിരുന്നു. കോഴിക്കോട് സ്വദേശിയായ കൂട്ടുകാരനാണ് ലോട്ടറി ടിക്കറ്റ് അയച്ച് തന്നത്. പണം ഗൂഗിള്‍ പേയില്‍ അയക്കുകയായിരുന്നുവെന്ന് സെയ്തലവി പ്രതികരിച്ചു. 11ാം തീയതിയാണ് ടിക്കറ്റ് എടുത്തത്. ഇപ്പോള്‍ ടിക്കറ്റ് സുഹൃത്തിന്റെ കയ്യിലാണ്. ഉടന്‍ ഇത് വീട്ടുകാര്‍ക്ക് നല്‍കുമെന്നും സെയ്തലവി പറഞ്ഞു. 12 കോടി അടിച്ചതായി ഭര്‍ത്താവ് അറിയിച്ചതായി സെയ്തലവിയുടെ ഭാര്യയും പറഞ്ഞു.

ഞായറാഴ്ച നടന്ന തിരുവോണം ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ 12 കോടിയുടെ ഒന്നാം സമ്മാനം TE 645465 എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കരുനാഗപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടിക്കറ്റിനാണിത്. മുരുഗേഷ് തേവര്‍ എന്ന ഏജന്റ് മുഖേന തൃപ്പൂണിത്തുറയിലാണ് ടിക്കറ്റ് വിറ്റത്. തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News