ഇന്നലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ യാത്രചെയ്തത് 13,29,938 സ്ത്രീകള്‍, ആറ് ലക്ഷത്തോളം വര്‍ധന

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ ഭാഗമായ സൗജന്യയാത്രയ്ക്ക് ആരംഭംകുറിച്ച തിങ്കളാഴ്ച, കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് വൻ വർധന. കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ആറ് ലക്ഷത്തോളം സ്ത്രീ യാത്രക്കാരാണ് അധികമായി ഇന്നലെ യാത്രനടത്തിയതെന്നാണ് കണക്ക്.

തിങ്കളാഴ്ച കെഎസ്ആർടിസി ഓർഡിനറി ബസിൽ ആകെ യാത്രചെയ്തത് 13,29,938 സ്ത്രീകളാണ്. ഇതിൽ സീറോ ടിക്കറ്റിൽ യാത്ര ചെയ്തത് 7,83,115 വനിതാ യാത്രക്കാരാണ്. പദ്ധതി ആരംഭിച്ച 10 മണിക്ക് മുൻപ് ടിക്കറ്റെടുത്ത് യാത്രചെയ്തവരാണ് ബാക്കി.

കഴിഞ്ഞ തിങ്കളാഴ്ച്ച യാത്രചെയ്ത സ്ത്രീകളുടെ എണ്ണം 7,34,693 ആയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 5,95,245 വനിതാ യാത്രക്കാരുടെ വർധനവാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. സീറോ ടിക്കറ്റ് ഇനത്തിൽ സർക്കാരിന് 1,59,56,801 രൂപയുടെ ബാധ്യതയാണ് തിങ്കളാഴ്ച മാത്രം ഉണ്ടാകുക.

കഴിഞ്ഞ തിങ്കളാഴ്ചയെ അപേക്ഷിച്ച് ഇന്നലെ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തിങ്കളാഴ്ച 6,94,799 പേരാണ് യാത്രചെയ്തതെങ്കിൽ ഇന്നലെ 2,26,673 പുരുഷൻമാർ മാത്രമാണ് ഓർഡിനറി ബസിൽ യാത്രചെയ്തത്.

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഇന്നലെ പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 3125 കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും പണച്ചെലവില്ലാതെ സഞ്ചരിക്കാനാകുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽ.എസ്., ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിലാണ് സൗജന്യയാത്രാ സൗകര്യമുണ്ടാകുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News