മാസ്‌ക് ധരിക്കാത്തതിന് വയോധികയ്ക്ക് പിഴ ഈടാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് പിഴ ഈടാക്കിയെന്ന വാര്‍ത്തയ്ക്കെതിരെ ഉദ്യോഗസ്ഥര്‍. വയോധികയില്‍ നിന്ന് പിഴ ഈടാക്കിയെന്ന വാര്‍ത്ത വ്യാജമാണെന്നും ജാഗ്രത കാണിക്കണമെന്ന നിര്‍ദേശം എഴുതി നല്‍കുകയാണ് ചെയ്തതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വയോധികയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെയും നിഷ്‌കളങ്കമായി അവര്‍ മറുപടി നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സെക്ടറല്‍ മജിസ്രേട്ടിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നത്.

മൂത്തേടം സ്വദേശി അത്തിമണ്ണില്‍ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി ഉദ്യോഗസ്ഥ രസീത് എഴുതി നല്‍കിയെന്നാണ് പ്രധാന ആരോപണം. വയോധികയോട് ഉദ്യോഗസ്ഥര്‍ പേരും വീട്ടുപേരും എല്ലാം ചോദിച്ചറിയുന്നതും പേപ്പറില്‍ എന്തോകുറിച്ച് മക്കളെ ഏല്‍പ്പിക്കാന്‍ നല്‍കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്.

ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കരാര്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഹംസയാണ് സംഭവം തന്റെ മൊബൈലില്‍ പകര്‍ത്തിയത്. തന്റെ ഉമ്മയെ പോലെ തോന്നിച്ചതുകൊണ്ടാണ് ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. എന്നാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി വീഡിയോ പ്രചരിച്ച സാഹചര്യം ഉണ്ടായതിനാല്‍ ഡ്രൈവര്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News