28.9 C
Kottayam
Thursday, May 2, 2024

കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം തോല്‍വി, ഇത്തവണ ഒഡീഷയോട്

Must read

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഹോം മത്സരത്തില്‍ ഒഡീഷ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിലായിരുന്നു. ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ഹര്‍മന്‍ജ്യോത് ഖബ്രയിലൂടെ ലീഡെടുത്ത ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയില്‍ ജെറി മാവിഹിമിതാങയുടെ ഗോളിലൂടെയാണ് ഒഡീഷ സമനിലയില്‍ തളച്ചത്.

സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ 86-ാം മിനിറ്റില്‍ പെഡ്രോ മാര്‍ട്ടിന്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിധിയെഴുതിയ ഗോള്‍ നേടി. ആക്രമണത്തിലും പ്രതിരോധത്തില്‍ മുന്നിട്ടു നിന്ന ഒഡീഷക്ക് തന്നെയായിരുന്നു തുടക്കം മുതല്‍ മത്സരത്തില്‍ മുന്‍തൂക്കം. ഒഡീഷ എട്ട് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ ബ്ലാസ്റ്റേഴ്സിന് മൂന്ന് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കാനായത്.

മൂന്ന് കളികളില്‍ രണ്ടാം ജയത്തോടെ ഒഡീഷ ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ മൂന്ന് കളികളില്‍ രണ്ടാം തോല്‍വി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് വീണു. എടികെക്കെതിരായ കഴിഞ്ഞ മത്സരം കളിച്ച അതേ സ്റ്റാര്‍ട്ടിംഗ് ലൈനപ്പുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങിയത്. ഹോം മത്സരത്തില്‍ തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുലര്‍ത്തിയത് ഒഡീഷയായിരുന്നു.

ആദ്യപകുതിയില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചത് ഒഡീഷയായിരുന്നെങ്കിലും ഗോളടിച്ചത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു.35-ാ ം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ഖബ്ര മഞ്ഞപ്പടയെ മുന്നിലെത്തിച്ചത്. ഇതിന് മുന്നെ ഏഴാം മിനറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ ഒഡീഷ ഗോള്‍ നേടിയിരുന്നെങ്കിലും റഫറി ഫൗള്‍ വിളിച്ചതിനാല്‍ ഗോള്‍ അനുവദിച്ചിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലെ സമനില ഗോള്‍ കണ്ടെത്തിയത് ഒഡീഷയുടെ ആതമവിശ്വാസം കൂട്ടി.

പിന്നീട് തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറപ്പിച്ച അവര്‍ കളി തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വിജയഗോള്‍ കണ്ടെത്തി. ഇതിനിടെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചൊരു സുവര്‍ണാവസരം ദിമിത്രിയോസ് നേരെ അമ്രീന്ദര്‍ സിംഗിന്‍റെ കൈകളിലേക്ക് അടിച്ചുകൊടുത്ത് നഷ്ടപ്പെടുത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week