ഭാരത് ബന്ദ്: ഒക്ടോബർ 3 ന് രാജ്യവ്യാപക ബന്ദിന് ആഹ്വാനം

ന്യൂഡൽഹി : രാജ്യത്ത് മറ്റൊരു ഭാരത് ബന്ദിന് കൂടെ ആഹ്വാനം. ഒക്ടോബർ 3-ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (എ ഐ എം പി എൽ ബി) ആണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് “വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക” എന്നീ മുദ്രാവാക്യങ്ങള്‍ ഉയർത്തിയാണ് പ്രതിഷേധം.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് (ഭേദഗതി) ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി, ആശുപത്രികളും അവശ്യ സേവനങ്ങളും ഒഴികെ, കടകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിട്ട് ബന്ദിനോട് സഹകരണിക്കണമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ബന്ദ് സമാധാനപരമായ പ്രതിഷേധമായിരിക്കുമെന്നും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ ബന്ദ് ഒരു പ്രത്യേക സമുദായത്തിന് വേണ്ടിയുള്ളതല്ല മറിച്ച് വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഭീഷണിപ്പെടുത്തുന്ന ഭേദഗതികൾക്കെതിരായ സംയുക്ത പ്രതിഷേധമാണ്. വെള്ളിയാഴ്ച നമസ്കാര വേളയിൽ മസ്ജിദുകളിലെ ഖത്തീബുകൾ ബില്ലിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും ബന്ദിൽ വ്യാപകമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി സമർപ്പിക്കപ്പെട്ട വഖഫ് സ്വത്തുക്കളുടെ സ്വയംഭരണത്തെ കേന്ദ്ര സർക്കാറിന്റെ പുതിയ ബില്‍ ദുർബലപ്പെടുത്തുന്നു. ഭേദഗതികൾ വഖഫ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല, മറിച്ച് അവയുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറുകയാണ് ചെയ്യുന്നത്. ഇത് രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ മേൽനോട്ടത്തിനും ഉപയോഗത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News