‘ഇനി മിന്നല്‍ മുരളിയെ ഇറക്കേണ്ടി വരും’ കുറുക്കന്‍മൂലയില്‍ കാടിളക്കി പരിശോധിച്ചിട്ടും പിടി തരാതെ കടുവ; കമന്റുകളുമായി സോഷ്യല്‍ മീഡിയ

കല്‍പ്പറ്റ: ശരിക്കുമൊരു മിന്നല്‍ മുരളിയുണ്ടായിരുന്നെങ്കില്‍ കുറുക്കന്‍ മൂലക്കാര്‍ ഇത്രയ്ക്ക് പേടിക്കേണ്ടിയിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകളില്‍ ഒന്നാണ് ഇത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത മിന്നല്‍ മുരളിയിലെ പ്രധാന സ്ഥലമായി വരുന്നത് കുറുക്കന്‍ മൂലയാണ്.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ മിന്നല്‍ മുരളി എന്ന പേരില്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം. എന്നാല്‍ യഥാര്‍ത്ഥ കുറുക്കന്‍മൂലക്കാര്‍ മനസമാധാനത്തോടെ ഉറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കടുവയാണ് കുറുക്കന്‍മൂലയില്‍ ഭീഷണിയായിരിക്കുന്നത്. കാടി ളക്കി പരിശോധിച്ചിട്ടും കടുവയെ കണ്ടെത്താനോ കടുവ എവിടേക്ക് പോയെന്ന് മനസിലാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

28 ദിവസത്തോളമായി കടുവയെ തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ക്രിസ്തുമസ് തലേന്ന് വരെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉള്‍വനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളില്‍ കടുവക്കായി തിരച്ചില്‍ നടത്തിയിരുന്നു.

കടുവയുടെ സഞ്ചാരപാത കണ്ടെത്താനായി യഥാര്‍ഥ സമയം കാണിക്കുന്ന സി.സി.സി.ടി.വി ഉള്‍പ്പെടെ 68 ക്യാമറകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. പരിക്കേറ്റതിനാല്‍ തന്നെ കടുവയുടെ നീക്കങ്ങള്‍ അതീവ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയുമായതിനാലാണ് കണ്ടെത്താന്‍ കഴിയാത്തതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മിന്നല്‍ മുരളി എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ കടുവയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറയെ കുറുക്കന്‍മൂലയെ രക്ഷിക്കാന്‍ ഇനി മിന്നല്‍ മുരളിയെ വിളിക്കേണ്ടി വരുമെന്ന തരത്തില്‍ കമന്റുകള്‍ വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News