കൊവിഡ് കാലത്തും ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ ശമ്പളമില്ല, പ്രതിഷേധവുമായി യൂണിയനുകള്‍

കോട്ടയം: കൊറോണയെ പ്രതിരോധിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്സ്. തൊഴിലാളികള്‍ക്കു ശമ്പളം നല്‍കാനാവില്ലെന്നും, നാലായിരം രൂപ മാത്രമേ അഡ്വാന്‍സ് ആയി നല്‍കാന്‍ സാധിക്കൂ എന്നുമാണ് ഇപ്പോള്‍ ട്രാവന്‍കൂര്‍ സിമന്റ്സ് മാനേജ്മെന്റ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

പണമില്ലെന്ന വിശദീകരണം നല്‍കിയ കമ്പനിയുടെ ചീഫ് മാനേജര്‍ തൊഴിലാളി സംഘടനകളെ വിളിച്ചാണ് ഇത് അറിയിച്ചത്. എന്നാല്‍, ശമ്പളം നല്‍കാന്‍ പണമില്ലെന്ന കാര്യം സര്‍ക്കാരിനെ അറിയിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടുമില്ല. കൊറോണക്കാലത്തു പോലും ജീവനക്കാര്‍ക്ക് സ്വകാര്യ കമ്പനികള്‍ അടക്കം ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇത് ലംഘിച്ചാണ് പൊതുമേഖലാ സ്ഥാപനം തന്നെ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് കമ്പനി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നു ട്രാവന്‍കൂര്‍ സിമന്റസ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ വിജി എം.തോമസ്, മുഹമ്മദ് സിയാ എന്നിവര്‍ ആരോപിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News