KeralaNews

മതപരമായ ചടങ്ങുകളൊന്നുമില്ല; പ്രതാപ് പോത്തന്റെ ആഗ്രഹം പോലെ സംസ്കാരം നടത്തി ബന്ധുക്കൾ

ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ സംസ്കാരം ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തിൽ നടന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെയായിരുന്നു സംസ്കാരം. തന്റെ ഭൗതിക ശരീരം ദഹിപ്പിക്കണമെന്ന് പ്രതാപ് പോത്തൻ ആവശ്യപ്പെട്ടിരുന്നതായി ബന്ധു അനിൽ തോമസ് നേരത്തേ പറഞ്ഞിരുന്നു.

കമൽഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, രാജീവ് മേനോൻ, റഹ്മാൻ തുടങ്ങിയ സഹപ്രവർത്തകർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. കലാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കേരളാ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വേണ്ടി ചെന്നൈയിലെ നോർക്ക പ്രതിനിധി അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ചയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ വസതിയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ബിസിനസുകാരനുമായിരുന്ന കുളത്തുങ്കൽ പോത്തന്റെ മകനായി 1952 ൽ തിരുവനന്തപുരത്തു ജനിച്ച പ്രതാപ് പോത്തൻ ഊട്ടിയിലെ ലോറൻസ് സ്കൂളിലാണ് പഠിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിഎ ഇക്കണോമിക്സിനു പഠിക്കുന്ന കാലത്തുതന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ ഒരു പരസ്യഏജൻസിയിൽ കോപ്പി എഡിറ്ററായി.

സംവിധായകൻ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപിനെ സിനിമയിലെത്തിച്ചത്. 1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘ആരവ’ത്തിലൂടെ അരങ്ങേറിയ പ്രതാപ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു. ഭരതന്റെ തന്നെ ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, സിന്ദൂര സന്ധ്യയ്ക്കു മൗനം, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ലാണ് അവസാനം അഭിനയിച്ചത്. സിബിഐ 5 അവസാനം റിലീസായ ചിത്രം.

‘മീണ്ടും ഒരു കാതൽ കഥൈ, ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നിർമാതാവ് ഹരി പോത്തൻ‍ സഹോദരനാണ്.

1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർ‌ഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button