ചാര്‍ജ് വര്‍ധനയിലും തൃപ്തരല്ല,സ്വകാര്യബസുകള്‍ നിരത്തിലിറക്കില്ല,കെ.എസ്.ആര്‍.ടി.സി നാളെ ഓടിത്തുടങ്ങും

തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്ന് വ്യക്തമാക്കി സ്വകാര്യ ബസുടമകള്‍. അതേസമയം, കെ.എസ്.ആര്‍.ടി.സി നാളെ മുതല്‍ സര്‍വീസ് നടത്തും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എല്ലാ ജില്ലയിലും കെ.എസ്.ആര്‍.ടി.സി സര്‍വീസിനുള്ള തയാറെടുപ്പ് തുടങ്ങി. ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയറാക്കികഴിഞ്ഞു. പുതുക്കിയ നിരക്ക് ടിക്കറ്റ് മെഷീനില്‍ അപ് ലോഡ് ചെയ്യണം. തിരക്കുള്ള രാവിലെയും വൈകിട്ടും കൂടുതല്‍ സര്‍വീസുകളുണ്ടാകും. അല്ലാത്തസമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും.

ജീവനക്കാര്‍ക്കുള്ള മാസ്‌കും ബസുകളിലേക്ക് ആവശ്യമായ സാനിട്ടൈസറും എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു. 23 മുതല്‍ 27വരെ യാത്രക്കാരെ ഒരു ബസില്‍ കയറ്റു. മാസ്‌കും നിര്‍ബന്ധമാണ്. ടിക്കറ്റ് നിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിച്ചിട്ടും ഒരുദിവസം 42 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം അന്‍പത് ശതമാനം നിരക്ക് വര്‍ധനകൊണ്ട് മാത്രം ബസ് ഓടിക്കാന്‍ ആകില്ലെന്നാണ് സ്വകാര്യബസുടമകളുടെ നിലപാട്.

പകുതി ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര അനുവദിക്കാനാകില്ലെന്നും പെര്‍മിറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ബസുടമകള്‍ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമോയെന്ന് കണ്ടറിയണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News