ആരും പെർഫക്ടും അല്ല’പച്ചത്തെറി വിളിച്ചിട്ടാണ് സംസ്കാരം പഠിപ്പിക്കുന്നത്, നിയമപരമായി നേരിടും’: സൈബർ അറ്റാക്കിനെതിരെ അഭിരാമി

കൊച്ചി:നിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബർ അറ്റാക്കിനെതിരെ പ്രതികരിച്ച് നടിയും ​ഗായികയുമായ അഭിരാമി സുരേഷ്. ഇത്തരത്തിൽ ആക്രമണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിരാമി പറയുന്നു. പച്ചത്തെറി വിളിച്ചിട്ടാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ അഭിരാമി പറഞ്ഞു. തന്റെ പോസ്റ്റിന് വന്ന മോശം കമന്റുകളുടെ സ്ക്രീൻഷോട്ടുകളും അഭിരാമി പങ്കുവെച്ചിട്ടുണ്ട്.

അഭിരാമി സുരേഷിന്റെ വാക്കുകൾ

എന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.  നിങ്ങൾ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാൽ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാൻ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോൾ ഞാൻ സംസാരിക്കുന്നത്.

ചേച്ചിയുടെ ജീവിതത്തിൽ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നത്. ഹേറ്റേഴ്സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ല എന്ന കാര്യത്തിൽ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. പച്ചത്തെറി വിളിച്ചിട്ടാണ് ഇവർ നമ്മളെ സംസ്കാരം പഠിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും. എന്റെ മുഖം കുരങ്ങനെ പോലെയുണ്ടെന്നും മറ്റും പറയുന്നവരുണ്ട്.

എന്റെ മുഖത്തിന്റെ കുറവുകളെപ്പറ്റി എനിക്കറിയാം. വൈകല്യങ്ങളെ നോക്കി ക്രൂരമായി കളിയാക്കുന്നവരുണ്ട്. മിണ്ടാതിരിക്കുന്നവരെ കേറി കല്ലെറിയുന്നതിന് ഒരു പരിധിയുണ്ട്. എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്ന് ചോദിച്ചാൽ ജീവിക്കാൻ പറ്റാഞ്ഞിട്ടാണ്. ഞങ്ങൾക്കും മനസ്സുണ്ട്. ഞങ്ങളും സ്ട്രഗിൾ ചെയ്താണ് ജീവിക്കുന്നത്. ഞങ്ങളെ പറയാൻ എന്ത് യോ​ഗ്യതയാണ് ഇവർക്കുള്ളത്. ആരും പെർഫക്ടും അല്ല.

ഗായകരായും അവതാരകരായും മലയാളികൾക്ക് സുപരിചിതയായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.  ഇരുവരും ചേർന്ന് നടത്തുന്ന സംഗീത പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇരുവരും ഒറ്റ മത്സരാര്‍ഥിയായി ബിഗ് ബോസ് മലയാളം സീസണ്‍ 3 ഷോയിലും പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News