6 മാസത്തിനകം ഇലക്ട്രിക് കാർ വില പെട്രോൾ കാറുകൾക്ക് തുല്യമാകും; നിതിൻ ഗഡ്‍കരിയുടെ വമ്പൻ പ്രഖ്യാപനം

ന്യൂഡൽഹി : രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. 2025 ലെ 20-ാമത് FICCI ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യയ്ക്ക് ഒരു സാമ്പത്തിക ബാധ്യതയാണെന്നും, ഇന്ധന ഇറക്കുമതിക്കായി പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് പരിസ്ഥിതി ഭീഷണിയും ഉയർത്തുന്നു. അതിനാൽ, ശുദ്ധമായ ഊർജ്ജം സ്വീകരിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു.

അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് നിതിൻ ഗഡ്‍കരി പറഞ്ഞു. ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്കുകൾ കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനവും സ്ലാബുകൾ ലയിപ്പിച്ച് വാഹന വിൽപ്പനയ്ക്കും വാങ്ങലിനുമുള്ള സെസ് നീക്കം ചെയ്യാനുള്ള തീരുമാനവും കാരണം സമീപ മാസങ്ങളിൽ രാജ്യത്തെ വാഹന വിലകൾ ഇതിനകം കുറഞ്ഞിട്ടുണ്ട്.

ചെറിയ കാറുകളുടെ (4 മീറ്ററിൽ താഴെയും പെട്രോളിന് 1,200 സിസിയും ഡീസലിന് 1,500 സിസിയും) ലെവി നേരത്തെ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചുകൊണ്ട് ജിഎസ്‍ടി കൗൺസിൽ കാറുകളുടെ വില കുറച്ചു. വലിയ കാറുകളും എസ്‌യുവികളും (4 മീറ്ററിൽ കൂടുതലും 1,500 സിസിയും) ഇപ്പോൾ 40 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കും.

താൻ ഗതാഗത മന്ത്രിയായി ചുമതലയേറ്റപ്പോൾ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 14 ലക്ഷം കോടി രൂപ ആയായിരുന്നു എന്നും ഇപ്പോൾ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 22 ലക്ഷം കോടി രൂപയായി വളർന്നു എന്നും നിതിൻ ഗഡ്‍കരി പറഞ്ഞു. നിലവിൽ ഒന്നാംസ്ഥാനത്തുള്ള അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വലുപ്പം 78 ലക്ഷം കോടിയാണ്. തൊട്ടുപിന്നാലെ 47 ലക്ഷം കോടി രൂപയുപമായി ചൈന രണ്ടാം സ്ഥാനത്തുണ്ട്.

ചോളത്തിൽ നിന്ന് എത്തനോൾ ഉത്പാദിപ്പിക്കുന്നതിലൂടെ കർഷകർ 45,000 കോടി രൂപ അധികമായി സമ്പാദിച്ചിട്ടുണ്ടെന്നും നിതിൻ ഗഡ്‍കരി പറഞ്ഞു. കൂടാതെ 2027 ആകുമ്പോഴേക്കും രാജ്യത്തെ മുഴുവൻ തരംതിരിച്ച ഖരമാലിന്യവും റോഡ് നിർമ്മാണത്തിൽ ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന ഒരു പരിപാടി ആരംഭിച്ചിട്ടുണ്ട് എന്നും അങ്ങനെ മാലിന്യത്തിൽ നിന്ന് നമുക്ക് മൂല്യം സൃഷ്‍ടിക്കാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News