KeralaNews

നിപ;ആശ്വാസദിനം, പുതിയ കേസുകൾ ഇല്ല

കോഴിക്കോട്:നിപ ബാധയിൽ ജില്ലക്ക് ആശ്വാസദിനമെന്നും നിലവിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിപ അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ചികിത്സയിലുള്ള ഒൻപത് വയസ്സുള്ള കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയിലെ പുരോഗതി പ്രതീക്ഷാനിർഭരമാണെന്ന് മന്ത്രി അറിയിച്ചു. നിപക്കെതിരെ ജനങ്ങളെ ചേർത്തുപിടിച്ച് ഒറ്റക്കെട്ടായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്.  ഐ എം സി എച്ചിൽ 4 പേരാണ് ഉള്ളത്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 34,167 വീടുകളിൽ ഗൃഹ സന്ദർശനം പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു.

ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിന്റെ ജീനോമിക് സീക്വൻസിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും.

നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉള്ളത് 352 പേരാണ്.

ജനങ്ങൾ നല്ല രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗൃഹ സന്ദർശനത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ ഉണ്ടായ വർധനവ് ഇത് സാധൂകരിക്കുന്നതായി മന്ത്രി പറഞ്ഞു.

ജനങ്ങൾ സ്വയം നേതൃത്വമേറ്റെടുത്തു കൊണ്ടാണ് നിപ പ്രതിരോധ പ്രവർത്തനങ്ങളും സേവന പ്രവർത്തനവും നടത്തുന്നത്.
ആരോഗ്യ പ്രവർത്തകർ നടത്തുന്ന കഠിനാധ്വാനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.

പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ്‌ ഹനീഷ്, ജില്ലാ കലക്ടർ എ ഗീത, എ ഡി എം സി.മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button