25.4 C
Kottayam
Friday, May 17, 2024

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു,7140 ഘനയടി വെള്ളം പുറത്തേക്ക്

Must read

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  (Mullaperiyar Dam) ഒന്‍പത് ഷട്ടറുകള്‍ തുറന്നു. 60 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടിയാണ്.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് . സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാർ തീരവാസികൾ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നൽകാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ഇതോടെ ജനങ്ങൾ പ്രതിഷേധിച്ചു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്‍റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങൾക്കിടയിലും ശക്തമാണ്. ഇതോടെയാണ് സർക്കാർ കോടതിയെ സമീപിക്കുന്നത്. 

അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്. രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും  ആവശ്യം ഉയർത്തിയിട്ടുണ്ട്. 

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയും സർക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നത്.

മേൽനോട്ട സമിതിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറിൽ നിന്നും രാത്രികാലങ്ങളിൽ വെള്ളം ഒഴുകി വിട്ടു. പെരിയാർ തീരത്തെ ജനങ്ങൾ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശൻ വിമർശിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week