തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഎം നവമാധ്യമ മേധാവി എം.വി.നികേഷ് കുമാർ. ‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്നാണ് നികേഷിന്റെ മറുപടി. തനിക്കെതിരെ ദിവസവും പത്ത് വ്യാജ പ്രചാരണ കാർഡുകൾ എകെജി സെന്ററിലിരുന്ന് അടിച്ചിറക്കുകയാണെന്നും ഒരു ഒറിജിനൽ കാർഡ് വരുന്നുണ്ടെന്നും സതീശൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് നികേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
‘ഞാൻ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുകയാണ്. സി.പി.എമ്മിന്റെ ഒരാൾ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുന്നുണ്ടല്ലോ. കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം ഞാൻ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാർഡ്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി ഇരുന്ന 16 വർഷവും സി.പി.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടിൽ കൊണ്ട് പോകുകയായിരുന്നോ? ഞാൻ നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററിൽ നിങ്ങൾ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തിൽ എല്ലാ ദിവസവും പത്ത് കാർഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒർജിനൽ കാർഡ് വരുന്നുണ്ടെന്ന്’ നികേഷ് കുമാറിന്റെ പേര് പറയാതെ സതീശൻ പറഞ്ഞു.
ഇതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നികേഷ് മറുപടി നൽകിയിരിക്കുന്നത്. സതീശൻ മുന്നറിയിപ്പ് നൽകുന്ന വീഡിയോയും നികേഷ് പങ്കുവെച്ചിട്ടുണ്ട്.


