33.4 C
Kottayam
Saturday, May 4, 2024

‘സേനയിലെ 873 ഉദ്യോഗസ്ഥർക്ക് പിഎഫ്ഐ ബന്ധമെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്’; വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ്

Must read

തിരുവനന്തപുരം: സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ് അറിയിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി 873 ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് എൻഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേരള പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. പിഎഫ്ഐ നിരോധിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത് എന്നാണ് സൂചനകള്‍. ഹര്‍ത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് പോപ്പുല‍ര്‍ ഫ്രണ്ടിന്‍റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുമെന്നാണ് എൻഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന.

ഇതിനിടെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ കൊല്ലം പുനലൂരില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കേസിലെ ഒന്നാം പ്രതി ബാസിത്താണ് അറസ്റ്റിലായത്. ക്യാമ്പസ് ഫ്രണ്ട് നേതാവാണ് ബാസിത്തെന്നു പൊലീസ് പറഞ്ഞു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂരിൽ വാഹനങ്ങൾ തകർത്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമങ്ങളിൽ സംസ്ഥാനത്ത് ഇപ്പോഴും അറസ്റ്റ് തുടരുകയാണ്. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ കഴിഞ്ഞ ദിവസം പൂട്ടി സീല്‍ ചെയ്തിരുന്നു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ സീൽ ചെയ്തത്.

പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീൽ ചെയ്തു. കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സീൽ ചെയ്യൽ നടപടിക്ക് എൻഐഎ സംഘമെത്തിയത്. റവന്യൂ അധിക‍ൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻഐഎ സംഘം കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week