ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ് താരമായ അദ്ദേഹം സഹതാരങ്ങൾക്കൊപ്പം ചേർന്നില്ല. പകരം താരം ക്ലിനിക്കിലേക്ക് പരിശോധനയ്ക്കായി പോകുകയായിരുന്നു. എന്നാൽ, ഈ പരിശോധനാ ഫലങ്ങൾ പുറത്തുവിടാൻ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ഇതുവരെ തയ്യാറായിട്ടില്ല. 34 കാരനായ നെയ്മാർ തന്റെ നാലാമത്തെ ലോകകപ്പിനാണ് ഇവിടെയെത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 17-ന് സാന്റോസ് ക്ലബിനായി കളിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്.
ഫിഫ ലോകകപ്പിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ വെള്ളിയാഴ്ച ഫിലാഡൽഫിയയിൽ വെച്ച് ബ്രസീൽ ഹെയ്തിയെ നേരിടാനൊരുങ്ങുകയാണ്. എന്നാൽ ന്യൂജേഴ്‌സിയിലെ മോറിസ്‌ടൗണിൽ അഞ്ച് തവണത്തെ ലോക ചാമ്പ്യന്മാരായ ബ്രസീൽ ലോകകപ്പ് ഒരുക്കങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ ഒരു പൂർണ്ണ പരിശീലന സെഷനിൽ പോലും പങ്കെടുക്കാൻ നെയ്മറിന് കഴിഞ്ഞിട്ടില്ല. ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടുകളിലേക്ക് താരം പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെുത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിന്റെ മെഡിക്കൽ സംഘമെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ശനിയാഴ്ച നടന്ന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് ബ്രസീൽ 1-1 ന് നിരാശാജനകമായ സമനില വഴങ്ങിയിരുന്നു. ഇതോടെയാണ് നെയ്മറുടെ തിരിച്ചുവരവിന് പ്രാധാന്യമേറിയത്. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീലിന്റെ മുന്നേറ്റനിര താളം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ, കളി മെനയാൻ നെയ്മറിനെപ്പോലെ പരിചയസമ്പന്നനായ ഒരു പ്ലേമേക്കർ മൈതാനത്ത് വേണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.
മത്സരത്തിൽ കളിച്ചില്ലെങ്കിലും ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഗാലറിയിൽ നെയ്മറുടെ സാന്നിധ്യമുണ്ടായിരുന്നു. മത്സരത്തിന് തൊട്ടുമുമ്പ് റാപ്പർ ട്രാവിസ് സ്കോട്ട്, ഏഴ് തവണ സൂപ്പർ ബൗൾ ചാമ്പ്യനായ ടോം ബ്രാഡി എന്നിവരുൾപ്പെടെയുള്ള പ്രമുഖരെ താരം ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
2014-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലൂടെ അരങ്ങേറിയ നെയ്മറിനെ, പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടി ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുത്തതിനെച്ചൊല്ലി ബ്രസീലിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഈ വെറ്ററൻ താരത്തിന്റെ സാന്നിധ്യം ഇപ്പോഴും ടീമിന് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, നെയ്മറുടെ സുവർണ്ണകാലം കഴിഞ്ഞുവെന്നും ഒരു യുവതാരത്തിന്റെ അവസരമാണ് ഇതിലൂടെ നഷ്ടമായതെന്നുമാണ് മറുവിഭാഗത്തിന്റെ ആക്ഷേപം.
അതേസമയം പരിക്കിൽ നിന്നും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ബ്രസീൽ നിരയിലെ മറ്റ് മൂന്ന് പ്രമുഖ താരങ്ങളായ ഗബ്രിയേൽ മഗൽഹായസ്, ബ്രൂണോ ഗിമാരസ്, റാഫിഞ്ഞ എന്നിവരും തിങ്കളാഴ്ച പ്രധാന ടീമിനൊപ്പം ചേരാതെ മാറി പ്രത്യേക പരിശീലനം നടത്തി. കളിക്കളത്തിലെ ആശങ്കകൾക്കിടയിലും നെയ്മാറുടെ വ്യക്തിജീവിതത്തിൽ നിന്നൊരു സന്തോഷവാർത്തയും പുറത്തുവന്നു. തനിക്കും പങ്കാളി ബ്രൂണ ബിയാൻകാർഡിക്കും മൂന്നാമതൊരു പെൺകുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വിവരം തിങ്കളാഴ്ച നെയ്മാർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നെയ്മറിന് മുൻബന്ധത്തിൽ ഒരു കൗമാരക്കാരനായ മകനുമുണ്ട്.
Anxiety looms over the Brazilian football camp as superstar Neymar faces intense medical evaluations following a calf injury. The talismanic forward is expected to miss the upcoming crucial match against Haiti to avoid further risks to his physical fitness. While the team management and medical staff plan a cautious recovery process, millions of fans worldwide remain deeply concerned about Neymar’s timely return to the field.

