പുണെ: മഹാരാഷ്ട്രയിലെ യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയൽ തന്റെ കാമുകൻ ചേതൻ ചൗധരിയെ ‘രഹസ്യമായി’ വിവാഹം കഴിച്ചതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുവരുടെയും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
20-കാരിയായ സിയയുടെയും 25-കാരനായ കേതന്റെയും വിവാഹം നവംബറിൽ നടത്താനാണ് വീട്ടുകാർ നിശ്ചയിച്ചിരുന്നത്. ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. എന്നാൽ ഇതിന് , നാലുമാസം മുമ്പ് ഒരു പ്രാദേശിക രജിസ്ട്രാർ ഓഫീസിൽ വെച്ച് സിയയും കാമുകൻ ചേതനും രഹസ്യമായി വിവാഹിതരായി എന്ന വിവരമാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്.
പുണെ റൂറൽ പോലീസ് ഇതിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്പെഷ്യൽ മാരേജ് ആക്ടb പ്രകാരമുള്ള ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഈ വിവാഹം സ്ഥിരീകരിക്കപ്പെട്ടാൽ കേതനെ കൊല ചെയ്യാനുള്ള പ്രതികളുടെ കാരണത്തെക്കുറിച്ച് പോലീസിന് കുറച്ചുകൂടി ആധികാരികത ലഭിക്കും.
രഹസ്യ വിവാഹം വേഗത്തിൽ നടത്തുന്നതിനായി നിർബന്ധിത പൊതു നോട്ടീസ് ഒഴിവാക്കാൻ ഇവർ ഏതെങ്കിലും ഇടനിലക്കാരന് പണം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ചേതന്റെ ബാങ്ക് രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടെന്ന് പറയപ്പെടുന്ന സിയയുടെ രണ്ട് കോളേജ് സുഹൃത്തുക്കളെ പോലീസ് നിരീക്ഷിച്ചു വരികയാണ്.
സിയയും ചേതനും വിവാഹവേഷത്തിലുള്ള ഫോട്ടോകൾ അടങ്ങിയ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസിന്റെ സാങ്കേതിക വിഭാഗം. സിയയും ചേതനും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഉദയ്പുരിലെ ഡെസ്റ്റിനേഷൻ വെഡിങ്ങിനായി ചേതന്റെ വീട്ടുകാർ സിയയുടെ രേഖകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതികൾ കൊലപാതക പദ്ധതി വേഗത്തിലാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ജൂൺ 18-നാണ് പുണെയിൽ ലോഹഗഡ് കോട്ടയിൽവെച്ചാണ് കേതൻ കൊല്ലപ്പെടുന്നത്.


