ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ടിന്റെ വിലക്ക് നീക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് വിലക്ക് നീക്കാൻ ജസ്റ്റിസ് സ്വർണകാന്ത് ശർമ്മയുടെ ബെഞ്ച് ഉത്തരവിട്ടത്.
ജൂൺ 21ന് നടന്ന നീറ്റ് പുന:പരീക്ഷയ്‌ക്ക് മുന്നോടിയായി മേയ് മാസത്തിലാണ് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സിജെപിയുടെ അക്കൗണ്ട് എക്‌സ് പ്ലാറ്റ്‌ഫോം താൽക്കാലികമായി വിലക്കിയത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനാണ് അക്കൗണ്ട് വിലക്കിയതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. നീറ്റ് പുന:പരീക്ഷ കഴിഞ്ഞ സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാമെന്നാണ് കോടതിയുടെ നിരീക്ഷണം. അതിനാൽ സിജെപിയുടെ എക്‌സ് അക്കൗണ്ട് വിലക്കിയ ഉത്തരവ് റദ്ദാക്കി അക്കൗണ്ട് തിരികെ നൽകാനും കോടതി നിർദേശിച്ചു.
മേയ് 15ന് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനെ തുടർന്നാണ് ആക്ഷേപഹാസ്യ കൂട്ടായ്‌മയായി കോക്രോച്ച് ജനതാ പാർട്ടി രൂപം കൊണ്ടത്. ആം ആദ്‌മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയാ സ്ട്രാറ്റജിസ്റ്റായ അഭിജിത് ദീപ്‌കെയാണ് സിജെപിക്ക് രൂപം നൽകിയത്. മേയ് 21ന് സിജെപിയുടെ ആദ്യത്തെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ വിലക്കിയെങ്കിലും തൊട്ടുപിന്നാലെതന്നെ കോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടു. നിലവിൽ 2.27 ലക്ഷത്തിലധികം ഫോളോവേഴ്‌സ് സിജെപിയുടെ എക്‌സ് അക്കൗണ്ടിനുണ്ട്.


