വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ സാധ്യമല്ല, നീറ്റ് പിജി മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി :ഓഗസ്റ്റ് 11-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഓഗസറ്റ് 11-നാണ് നീറ്റ് പിജി.നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ നിലവിലെ തീയതിയില്‍ നിന്ന് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ സാധ്യമല്ലെന്ന് കോടതി ചൂണ്ടികാണിച്ചു.

മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയാണ് പരാതിക്കാര്‍ക്കായി ഹാജരായത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് തീര്‍ത്തും അസൗകര്യമുള്ള സ്ഥലങ്ങളാണ് പരീക്ഷ കേന്ദ്രങ്ങളായി നല്‍കിയതെന്ന് ഇവര്‍ വാദിച്ചു.

ജൂണ്‍ 23-നായിരുന്നു ആദ്യം നീറ്റ് പിജി നടത്താനിരുന്നത്. എന്നാല്‍ നീറ്റ് യു.ജി ഉള്‍പ്പെടെ എന്‍ടിഎയുടെ കീഴില്‍ നടന്ന പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന വിവാദങ്ങളെ തുടര്‍ന്ന് സുരക്ഷയുടെ പേരില്‍ പരീക്ഷ നീട്ടിവെയ്ക്കുയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News