നീറ്റ് ചോര്‍ച്ച: യുവമോര്‍ച്ച നേതാവും സഹോദരനും കുടുങ്ങി; ലാപ്‌ടോപ്പിലും ഫോണിലും മാഫിയയുടെ രഹസ്യങ്ങള്‍; ബിജെപി പ്രതിരോധത്തിൽ

സികാര്‍: രാജ്യത്തെ നടുക്കിയ നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ കേസില്‍ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച വിവിധ നഗരങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ അഞ്ച് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്നായി രണ്ട് പേരെയുമാണ് പിടികൂടിയത്. ഇതില്‍ രാജസ്ഥാനില്‍ നിന്ന് അറസ്റ്റിലായവരില്‍ യുവമോര്‍ച്ച നേതാവായ ദിനേശ് ബിവാളും സഹോദരന്‍ മാംഗിലാല്‍ ബിവാളും ഉള്‍പ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ബിവാള്‍ സഹോദരങ്ങള്‍ ഏകദേശം 30 ലക്ഷം രൂപ നല്‍കിയാണ് ചോര്‍ന്ന ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍, അറസ്റ്റിലായ ദിനേശ് ബിവാളിന് നിലവില്‍ പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം. ഇയാള്‍ നേരത്തെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും നിലവില്‍ ചുമതലകളൊന്നുമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

നാസിക്കില്‍ നിന്ന് അറസ്റ്റിലായ 30-കാരന്‍ ശുഭം ഖൈര്‍നാറിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. പ്രാദേശിക കോടതി ഇയാളെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ വിട്ടു. പ്രതികളില്‍ നിന്ന് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യപേപ്പര്‍ കൈമാറാന്‍ ഉപയോഗിച്ച മെസേജിംഗ് ആപ്പുകള്‍ കണ്ടെത്താനായി ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News