35.9 C
Kottayam
Thursday, April 25, 2024

സ്കൂളിലെ പൊണ്ണത്തടിയൻ,ബസിലിരുന്നു കണ്ട് ജാവലിൻ പഠനം,സ്വർണ്ണമെറിഞ്ഞു വീഴ്ത്തിയ നീരജ് ചോപ്രയുടെ കഥയിങ്ങനെ

Must read

ന്യൂഡൽഹി:ഹരിയാണയിലെ പാനിപതിൽ നിന്ന 15 കിലോമീറ്റർ അകലെയുള്ള കാന്ദ്രയിലെ ഒരു കൂട്ടുകുടുംബത്തിൽ മുത്തശ്ശിയുടെ വാത്സല്യമേറ്റ് വളർന്നവനാണ് നീരജ് ചോപ്ര. 17 അംഗങ്ങളുള്ള ആ കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നവൻ നീരജ് ആയിരുന്നു. ആദ്യത്തെ കൺമണി ആയതുകൊണ്ടുതന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ചു. ഭക്ഷണത്തിന്റെ രൂപത്തിലായിരുന്നു മുത്തശ്ശി സ്നേഹം പ്രകടിപ്പിച്ചത്. ഇതോടെ 11 വയസ്സിലെത്തിയപ്പോഴേക്കും നീരജിന്റെ ഭാരം 80 കിലോയും കടന്നു.

സ്കൂളിൽ പോകുമ്പോഴെല്ലാം കൂട്ടുകാർ അവനെ കളിയാക്കാൻ തുടങ്ങി. ടെഡ്ഡി ബിയർ, പൊണ്ണത്തടിയൻ..ഇരട്ടപ്പേരുകൾ ഒരുപാടുണ്ടായിരുന്നു. കൂട്ടുകാരുടെ പരിഹാസം കൂടിയതോടെ എങ്ങനെയെങ്കിലും ഭാരം കുറയ്ക്കണമെന്ന് നീരജ് കരുതി. നേരെ പോയത് പാനിപതിലുള്ള ജിമ്മിലേക്കാണ്. ആ യാത്രക്കിടയിൽ ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ പരിശീലനം നടത്തുന്ന അത്ലറ്റുകളെ നീരജ് ബസിലിരുന്ന് കണ്ടു. ആ ഒരൊറ്റ കാഴ്ച്ചയിൽ തന്നെ അവന് ജാവലിനോട് അനുരാഗം തോന്നി.

ജിമ്മിലേക്കുള്ള യാത്ര അവൻ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ശിവാജി സ്റ്റേഡിയത്തിലേക്ക് വഴി തിരിച്ചുവിട്ടു. അവിടെ പരിശീലനം നടത്തുന്ന ഒരു അത്ലറ്റിൽ നിന്ന് ജാവലിൻ വാങ്ങി അവനും അതുപോലെ എറിയാൻ ശ്രമിച്ചു. പക്ഷേ എറിഞ്ഞിടത്ത് തന്നെ വീണു. എന്നാലും ഈ കളി കൊള്ളാമല്ലോ എന്ന് കുഞ്ഞു നീരജിന് തോന്നി. പിന്നീട് അവന്റെ ജീവിതംതന്നെ ജാവലിൻ ത്രോ ആയി മാറി. ഇതോടെ ഭക്ഷണത്തിലും പുതിയ ക്രമീകരണങ്ങൾ വന്നു.

അന്ന് ഓരോ ദിവസവും അവന്റെ പോക്കറ്റിലുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നു. 15 കിലോമീറ്റർ യാത്രയ്ക്കുള്ള ബസ് ടിക്കറ്റിന് തന്നെ ആ പൈസ തികയില്ലായിരുന്നു. ഒരു ഗ്ലാസ് ജ്യൂസ് കുടിക്കാൻ പോലും പറ്റാത്ത അവസ്ഥ. പാനിപതിൽ ജോലി ചെയ്യുന്ന അങ്കിളിനൊപ്പം വൈകുന്നേരം തിരിച്ചുപോരുന്നതിനാൽ ആ ബസ് കൂലി അദ്ദേഹത്തിന്റെ വകയായിരുന്നു. എന്നിട്ടും ജാവലിനോടുള്ള അതിയായ ഇഷ്ടം കാരണം അവൻ തന്റെ യാത്ര തുടർന്നു.

ബിഞ്ചോളിലെ ജാവലിൻ ത്രോ താരം ജയ്വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഹരിയാനയുടെ താരമായ ജയ് വീർ നീരജിന്റെ കഴിവ് തിരിച്ചറിഞ്ഞു അവന് പരിശീലനം നൽകാൻ തുടങ്ങി. 14-ാം വയസ്സിൽ പാഞ്ച്കുലയിലെ സ്പോർട്സ് നഴ്സറിയിലെത്തി. അവിടെ നിന്നാണ് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിൻ പരിശീലനം. 2012-ൽ ലക്ക്നൗവിൽ ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. 68.46 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡും തിരുത്തി.

എന്നാൽ അന്താരാഷ്ട്ര തലത്തിൽ നിറം മങ്ങിയ തുടക്കമാണ് നീരജിന് ലഭിച്ചത്. 2013-ൽ യുക്രെയ്നിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ലഭിച്ചത് 19-ാം സ്ഥാനം മാത്രം. രണ്ടു വർഷങ്ങൾക്ക് ശേഷം ചൈനയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു. ഇതോടെ വിദേശത്ത് പോയി പരിശീലനം നേടിയ നീരജ് ലോക റെക്കോഡുകാരനായ ഉവെ ഹോഹ്നയുടേയും (ജാവലിൻ 100 മീറ്റർ പായിച്ച ജർമൻ താരം) വെർണർ ഡാനിയൽസിന്റേയും ഗാരി കാൽവേർട്ടിന്റേയും ക്ലൗസ് ബർട്ടോനിയെറ്റ്സിന്റേയും ശിഷ്യനായി. നീരജിന്റെ കരിയറിൽ തന്നെ നിർണായകമായിരുന്നു ഈ വിദേശ കോ്ച്ചുമാരുടെ സേവനം.

2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടർ -20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. 86.48 മീറ്റർ എറിഞ്ഞ് ലോക ജൂനിയർ റെക്കോഡും ഇന്ത്യൻ താരം സ്വന്തം പേരിൽ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണത്തിലേക്ക് എറിഞ്ഞു.

ഇതിനിടയിൽ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ കുറച്ചുകാലം വലച്ചു. ഒടുവിൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്ലറ്റിക്സ്് ചാമ്പ്യൻഷിപ്പിലും ദേശീയ ഓപ്പൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ൽ കോവിഡിനെ തുടർന്ന പരിശീലനവും മുടങ്ങി. എന്നാൽ 2021-ൽ തിരിച്ചുവരവ് കണ്ടു. ആ വർഷം നടന്ന അഞ്ച് മത്സരങ്ങളിൽ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളിൽ ജാവലിൻ പായിച്ചു. പാട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 88.07 മീറ്റർ പിന്നിട്ട് പുതിയ ദേശിയ റെക്കോഡും സൃഷ്ടിച്ചു. ടോക്യോയിലും ഈ ആത്മവിശ്വാസം നീരജ് കൈവിട്ടില്ല. ഒളിമ്പിക്സിൽ ഇന്ത്യക്ക് ചരിത്ര മെഡൽ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week