നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു, മരണം അഞ്ചായി

കാസര്‍കോട്: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ടപകടത്തില്‍ ഒരാള്‍കൂടി മരിച്ചു. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത്താണ് മരിച്ചത്. ഇതോടെ മരണത്തില്‍ ആകെ മരണം അഞ്ചായി.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു. രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവര്‍ കെ.ബിജു (37), ചെറുവത്തൂര്‍ തുരുത്തി ഓര്‍ക്കളത്തെ ഷിബിന്‍രാജ് (19) എന്നിവര്‍ ഞായറാഴ്ച മരിച്ചിരുന്നു. ഒരാള്‍ ശനിയാഴ്ചയും മരിച്ചു. ചോയ്യങ്കോട് ബസാറിലെ ഓട്ടോഡ്രൈവര്‍ കിണാവൂര്‍ റോഡിലെ സി.സന്ദീപ് (38) ആണ് ശനിയാഴ്ച മരിച്ചത്.

അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വലിയ അപകടമുണ്ടായത്. പുലര്‍ച്ചെ 12.15-ഓടെയായിരുന്നു അപകടം.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. അപകടത്തില്‍ 150-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News