പതിമൂന്നുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയ നടത്താതെ സൂചി പുറത്തെടുത്തു! കൃത്യനിര്‍വ്വഹണത്തില്‍ വീണ്ടും വിസ്മയിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട്: ആമാശയത്തില്‍ തറച്ച സൂചി ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്ത് കൃത്യനിര്‍വഹണത്തില്‍ വീണ്ടും വിസ്മയിപ്പിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഒ.ജി.ഡി എന്‍ഡോസ്‌കോപ്പി സെന്ററിലൂടെയാണ് ശസ്ത്രക്രിയയില്ലാതെ സൂചി പുറത്തെടുത്തത്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശസ്ത്രക്രിയയില്ലാതെ സൂചി പുറത്തെടുത്തത്.

ഒരാഴ്ച മുമ്പായിരുന്നു സംഭവം. മലപ്പുറം സ്വദേശിയായ 13കാരന്‍ ശക്തമായ വയറുവേദനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ എക്സ്റേ റിപ്പോര്‍ട്ടില്‍ നിന്നും ആമാശയത്തിലെ സൂചി കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പുതുതായി സ്ഥാപിച്ച ഒ.ജി.ഡി എന്‍ഡോസ്‌കോപ്പി സെന്ററിലൂടെ ശസ്ത്രക്രിയയില്ലാതെ സൂചി പുറത്തെടുക്കാന്‍ നടപടി തുടങ്ങുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ഒ.ജി.ഡി എന്‍ഡോസ്‌കോപ്പി മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചത്. അന്നുതന്നെ കുട്ടിയുടെ ആമാശയത്തില്‍ നിന്ന് സൂചി വിജയകരമായി നീക്കാനുമായി. ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ഇ.വി ഗോപിയുടെ നേതൃത്വത്തില്‍ ഡോ. ജയന്‍, ഡോ. ചന്ദ്രശേഖരന്‍ എന്നിവരുടെ സഹകരണത്തോടെയാണ് എന്‍ഡോസ്‌കോപ്പി ചെയ്തത്.

അന്നനാളം, ആമാശയം എന്നിവിടങ്ങളിലെ അര്‍ബുദം കണ്ടെത്തുന്നതിനുള്ള ടിഷ്യു ശേഖരിക്കുക, നാണയം, പിന്ന് തുടങ്ങിയവ വിഴുങ്ങിപ്പോയാല്‍ വീണ്ടെടുക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒ.ജി.ഡി എന്‍ഡോസ്‌കോപ്പി ഉപയോഗിക്കുന്നത്.ശസ്ത്രക്രിയ കൂടാതെ ഈ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. 38 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ സംവിധാനം മെഡിക്കല്‍ കോളജില്‍ ഒരുക്കിയത്. നിരീക്ഷത്തിന് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News