KeralaNews

കെ.വി തോമസിനെ സ്വാഗതം ചെയ്ത് എന്‍.സി.പി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് എന്‍.സി.പിയിലേക്ക് ക്ഷണം. തോമസിന് എന്‍.സി.പിയിലേക്ക് വരാമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ വ്യക്തമാക്കി. അദ്ദേഹത്തെ സ്വീകരിക്കാന്‍ തയാറാണ്. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തോമസിനെതിരേ നടപടിക്ക് നടക്കുന്ന നീക്കം അപമാനകരമാണെന്നും പി.സി ചാക്കോ വ്യക്തമാക്കി.

കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തോമസിനോട് വിശദീകരണം തേടിയിരുന്നു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം. സി.പി.എം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നതിനെ പാര്‍ട്ടി നേരത്തെ തന്നെ വിലക്കിയിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.വി തോമസ് രംഗത്ത് വന്നിരിന്നു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നെ ഒറ്റതിരഞ്ഞു ആക്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ്. തനിക്കെതിരെ സത്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടി പുറത്താക്കാനാണ് ശ്രമിക്കുന്നത്. ഗണ്‍പോയന്റില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി കളയാമെന്ന് കരുതേണ്ട. തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മാന്യമല്ലാത്ത സമരങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്. മറ്റ് നേതാക്കളെയും ഇതുപോലെ ആക്ഷേപിച്ചിരുന്നു. തന്നെ പുറത്താക്കാന്‍ പറ്റില്ല. അകത്ത് നിന്ന് ഫൈറ്റ് ചെയ്യും. ബി.ജെ.പിയെ എതിര്‍ക്കാന്‍ ഇടതു ശക്തികളെ യോജിപ്പിക്കാതെ കോണ്‍ഗ്രസ്സിന് ഒറ്റക്ക് നില്‍ക്കാന്‍ കഴിയുമോ എന്ന് സ്വയം ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ മുതിര്‍ന്ന നേതാവ് കെ.വി തോമസിനെതിരെ നടപടി എടുക്കരുതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. ഒരു പ്രാദേശിക ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സെമിനാറില്‍ പങ്കെടുക്കന്നതില്‍ തെറ്റില്ല. കെ.വി തോമസിനെ സി.പി.ഐ.എം സമ്മേളനത്തിലേക്ക് ക്ഷണിക്കുമ്പോള്‍ അത് നിരുത്സാഹപ്പെടുത്തുകയോ പോകരുത് എന്ന് പറയുകയോ ചെയ്യേണ്ട കാര്യമില്ല. അവരുടെ വേദിയില്‍ പോയി കോണ്‍ഗ്രസ് കാഴ്ചപാടുകള്‍ പറയാനുള്ള വേദിയായി കാണുകയാണ് വേണ്ടതെന്നും എം.എല്‍.എ പറഞ്ഞു.

സെമിറാല്‍ പങ്കെടുത്തതിന്റെ പേരില്‍ കെ.വി തോമസിനെതിരെ കെ.പി.സി.സി നേതൃത്വം ഒരു നടപടിയും എടുക്കരുത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുത്. പാര്‍ട്ടിയില്‍ കഴിവുള്ള ആളുകള്‍ വേണ്ടേ എന്നും എല്‍ദോസ് കുന്നപ്പിള്ളി ചോദിച്ചു. കഴിവുള്ളത് കൊണ്ടാണ് കെ. വി തോമസിന് അംഗീകാരവും അധികാരവും പദവിയും ലഭിച്ചതെന്നും എം.എല്‍.എ പറഞ്ഞു.

പ്രായമായ നേതാക്കളെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് സി.പി.ഐ.എമ്മിനെ മാതൃകയാക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വി എസ്സിനെ മാറിയപ്പോള്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ എന്ന പദവി കൊടുത്ത് ചേര്‍ത്തു പിടിച്ചു. പ്രായമായവര്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കാന്‍ കോണ്‍ഗ്രസും തയ്യാറാവണം. പ്രായം കൂടിയതിന്റെ പേരില്‍ വഴിയില്‍ ഉപേക്ഷിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button