ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നില്‍ ബി.ജെ.പി; വീഡിയോ പുറത്ത് വിട്ട് എന്‍.സി.പി

മുംബൈ: ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ കളികളെന്ന ആരോപണവുമായി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ എന്‍സിപി. റെയ്ഡ് നടന്ന സ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി എന്‍സിപി നേതാവ് നവാബ് മാലിക്കാണ് രംഗത്തെത്തിയത്.

ആര്യനെ കസ്റ്റഡിയിലെടുത്ത രാത്രിയില്‍ ബിജെപിയുമായി ബന്ധമുള്ള സ്വകാര്യ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്‍ കെ.പി. ഗോസവി, ബിജെപി ഭാരവാഹി മനീഷ് ഭാനുശാലി എന്നിവര്‍ എന്‍സിബി കേന്ദ്രത്തില്‍ എത്തിയിരുന്നതായാണ് നവാബ് മാലിക്ക് ആരോപിക്കുന്നത്. ഇതിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.

ആര്യനൊപ്പം സെല്‍ഫിയിലും വിഡിയോയിലും കാണുന്നത് ഗോസവിയാണെന്നും നവാബ് മാലിക്ക് പറഞ്ഞു. അതേസമയം, ഗോസവിയും മനീഷും സാക്ഷികളാണെന്നാണ് എന്‍സിബി നല്‍കുന്ന മറുപടി.നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ ജനുവരിയില്‍ ലഹരിമരുന്നു കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നുവെന്നും ഇതാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും ബിജെപി എംഎല്‍എ അതുല്‍ ഭട്കാല്‍ക്കറും തിരിച്ചടിച്ചു.

ഒക്ടോബര്‍ രണ്ടിന് എന്‍സിബി നടത്തിയ റെയ്ഡില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടു പേരെയാണ് എന്‍സിബി പിടികൂടിയത്. കേസില്‍ ഇതുവരെ 17 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News