രാജ്‌പുർ: ഛത്തീസ്ഗഡിൽ മൂന്ന് പതിറ്റാണ്ടോളമായി സുരക്ഷാ സേനയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്ന മുതിർന്ന നക്സൽ നേതാവ് പാപ്പാ റാവു കീഴടങ്ങുന്നു. ആഭ്യന്തര മന്ത്രി വിജയ് ശർമ്മയാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. രാജ്യത്തുനിന്ന് ഇടത് തീവ്രവാദം തുടച്ചുനീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച മാർച്ച് 31 എന്ന സമയപരിധിക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഈ സുപ്രധാന നീക്കം. പാപ്പാ റാവുവിന്റെ കീഴടങ്ങൽ ബസ്തർ മേഖലയിലെ നക്സൽ പ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏകദേശം 55-നും 60-നും ഇടയിൽ പ്രായമുള്ള പാപ്പാ റാവു 1997-ലാണ് നക്സൽ പ്രസ്ഥാനത്തിൽ സജീവമായത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ആയുധമെടുത്ത ഇയാൾക്കൊപ്പം 12 മുതൽ 14 വരെ മാവോവാദികൾ കൂടി കീഴടങ്ങുമെന്നാണ് സൂചന. ഇവരുടെ പക്കൽ ആറ് എകെ-47 തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി വലിയ നക്സൽ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായാണ് ഇയാൾ അറിയപ്പെടുന്നത്. ഇയാളെ പിടികൂടുന്നവർക്ക് സർക്കാർ 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഭീകരമായ പല ആക്രമണങ്ങളിലും പാപ്പാ റാവുവിന് നേരിട്ട് പങ്കുണ്ടെന്ന് ബീജാപുർ ജില്ലാ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് വ്യക്തമാക്കി. കൊലപാതകം ഉൾപ്പെടെ 45 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. 2010-ൽ 76 ജവാന്മാർ വീരമൃത്യു വരിച്ച താഡ്മെറ്റ്‌ലയിലെ ഇന്ത്യ കണ്ട ഏറ്റവും വലിയ നക്സൽ ആക്രമണത്തിലും, 2025 ജനുവരിയിൽ ബീജാപുരിലെ അംബേലിയിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണത്തിലും ഇയാൾക്ക് പ്രധാന പങ്കുണ്ട്. ഛത്തീസ്ഗഡിൽ അവശേഷിച്ചിരുന്ന അവസാനത്തെ കരുത്തനായ നക്സൽ നേതാവായിരുന്നു പാപ്പാ റാവു എന്ന് നക്സൽ ഓപ്പറേഷൻസ് എഡിജിപി വിവേകാനന്ദ് സിൻഹ പറഞ്ഞു.
നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിൽ (DKSZC) അംഗമാണ് ഇയാൾ. കൂടാതെ സൗത്ത് ബസ്തർ സോണൽ ബ്യൂറോ കമ്മിറ്റിയുടെ സെക്രട്ടറിയായും വെസ്റ്റ് ബസ്തർ ഡിവിഷണൽ കമ്മിറ്റിയുടെ ചുമതലക്കാരനായും പ്രവർത്തിച്ചു വരികയായിരുന്നു. പാപ്പാ റാവുവിന്റെ കീഴടങ്ങൽ ഔദ്യോഗികമാകുന്നതോടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ നീക്കങ്ങൾക്ക് വലിയ കരുത്ത് ലഭിക്കും. വരും ദിവസങ്ങളിൽ കൂടുതൽ കേഡറുകൾ കീഴടങ്ങാൻ സന്നദ്ധത അറിയിക്കുമെന്നാണ് സുരക്ഷാ സേനയുടെ പ്രതീക്ഷ.
Senior Naxal leader Papa Rao, active for nearly three decades, is set to surrender before security forces in Chhattisgarh, as confirmed by Home Minister Vijay Sharma. This move comes just a week before Union Home Minister Amit Shah’s March 31 deadline to eliminate Left Wing Extremism. Rao, carrying a ₹25 lakh bounty and allegedly involved in the 2010 Tadmetla massacre (76 jawans killed), will reportedly surrender alongside 12-14 Maoists and a cache of AK-47s.

