റോഡ് പുതുക്കിപ്പണിയാൻ കമ്പനിയിൽനിന്ന് പൂർണ്ണമായ നഷ്ടപരിഹാരം ഈടാക്കും; കരാർ കമ്പനിയെ രണ്ടു വർഷത്തേക്ക് വിലക്കും; ദേശീയപാത വിള്ളലുമായി ബന്ധപ്പെട്ട് വീണ്ടും നടപടി കടുപ്പിച്ച് കേന്ദ്രമന്ത്രി

ഡൽഹി: ദേശീയപാത 66-ലെ വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാരെ രണ്ടുവർഷത്തേക്ക് വിലക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കമ്പനി 85 കോടിയുടെ നിർമാണം അധികമായി നടത്തണം. റോഡ് പുതുക്കിപ്പണിയുന്നതിൽ കമ്പനിയിൽനിന്ന് പൂർണ്ണമായ നഷ്ടപരിഹാരം ഈടാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്.ഇ.സി) എന്നിവരെ രണ്ടുവർഷത്തേക്ക് ഡീബാർ ചെയ്തതായി മന്ത്രി അറിയിച്ചു. വിഷയത്തിൽ കരാറുകാർക്കെതിരേ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കർശനമായ നടപടി സ്വീകരിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

അതേസമയം, മേയ് 19-നാണ് ദേശീയപാത 66-ന്റെ കൂരിയാട് മേഖലയിൽ ചില ഭാഗങ്ങൾ ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗസംഘം പരിശോധന നടത്തുകയും ഇവരുടെ പ്രഥമവിവര റിപ്പോർട്ട് അനുസരിച്ച് കരാർ കമ്പനിയെ ഡീബാർ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്യുകയും സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News