കേരളം ആര് ഭരിക്കണമെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്ന് കെ.സുരേന്ദ്രന്‍,കിങ്മേക്കറുടെ റോൾ ഏറ്റെടുക്കുമെന്ന് ഇ ശ്രീധരൻ,തെരഞ്ഞെടുപ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം. പ്രചാരണ പരിപാടികൾ കലാശക്കൊട്ടിന്ഒരുങ്ങുമ്പോൾ ആവേശം ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേയ്ക്ക്.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുക. മറ്റെന്നാള്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിവിധ ഇടങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. 2.05ന് അവിടെ നിന്നും കന്യാകുമാരിയിലേക്ക് പോകും.തിരുവനന്തപുരത്ത് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടാമത്തെ പരിപാടി. വൈകിട്ട് 4ന് അവിടെ പൊതുസമ്മേളനം ആരംഭിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കു പുറമേ ഒ രാജഗോപാല്‍ എംഎല്‍എ, മുന്‍ സംസ്ഥാന അധ്യക്ഷനും നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍, കാട്ടാക്കടയിലെ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷ്, കൃഷ്ണകുമാര്‍ ജി (തിരുവനന്തപുരം), പി സുധീര്‍ ( ആറ്റിങ്ങല്‍), അജി എസ് ( വര്‍ക്കല), ആശാനാഥ് ജിഎസ് ( ചിറയിന്‍കീഴ്), ജെ ആര്‍ പത്മകുമാര്‍ ( നെടുമങ്ങാട്) തുടങ്ങിയ പ്രമുഖർ പങ്കെടുക്കും

കേരളത്തിൽ ഇക്കുറി ബി.ജെ.പി അധികാരമേറുകയോ ചുരുങ്ങിയ പക്ഷം കിങ്മേക്കറുടെ റോൾ ഏറ്റെടുക്കുകയോ ചെയ്യുമെന്ന് പാലക്കാട് ബിജെപി സ്ഥാനാർഥി മെട്രോമാൻ ഇ. ശ്രീധരൻ. ”ഞാൻ തീർച്ചയായും വിജയിക്കും. ബി.ജെ.പി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെയെത്താം”- ഇംഗ്ലീഷ് പത്രം ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ഇ. ശ്രീധരൻ ഇക്കാര്യം പറഞ്ഞത്.

”അധികാരം പിടിക്കാൻ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കിൽ കിങ്മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള കൂറുമാറ്റമാണ് ബി.ജെ.പിയിലേക്ക്. പാർട്ടി പ്രതിഛായ തീർത്തും വ്യത്യസ്തമാണിപ്പോൾ. ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയുമുള്ള എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകൾ ബി.ജെ.പിയിൽ കൂട്ടമായി ചേരുകയാണ്”. ശ്രീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.

കേരളം ആര് ഭരിക്കണമെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം പ്രതികരിച്ചത്. ഒന്നുകില്‍ ബി.ജെ.പി കേരളം ഭരിക്കും അല്ലെങ്കില്‍ ആര് ഭരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. എന്‍.ഡി.എ ഇല്ലാതെ ആര്‍ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയില്‍ നിര്‍ണായക സാന്നിദ്ധ്യമായി എന്‍.ഡി.എ ഉണ്ടാകും. പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാല്‍ ഞങ്ങള്‍ ഭരണത്തിലെത്തുമെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. യു.ഡി.എഫിനകത്തും എല്‍.ഡി.എഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേര്‍ കോണ്‍ഗ്രസിലും സി.പിഎമ്മിലുമിരിക്കുന്നു. ഫലപ്രദമായ ഒരു മാര്‍ഗം തെളിഞ്ഞുവരുമ്പോള്‍ പല മാറ്റങ്ങളുമുണ്ടാവും. എല്‍.ഡി.എഫ്, യു.ഡി.എഫ് എന്ന ബൈപോളാര്‍ രാഷ്ട്രീയം കേരളത്തില്‍ അവസാനിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News