മകളുടെ കഴുത്തിന് വെട്ടിയത് മദ്യലഹരിയില്‍? മഹേഷിന്‍റെ അമ്മ എത്തുമ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെ;പിശാചായി മാറിയ പിതാവ്

മാവേലിക്കര: പിതാവ് ആറു വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് പ്രാഥമിക വിവരം. കഴുത്തില്‍ വെട്ടേറ്റ നക്ഷത്ര സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര (6) യെയാണ് പിതാവ് മഹേഷ് (38) മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്.

നക്ഷത്രയെ ആശുപത്രിയില്‍ എത്തിച്ചത് മരിച്ച നിലയിലായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ പോലീസ് പിടികൂടി.

ചൊവ്വാഴ്ച രാത്രി 7.30 യോടെയാണ് സംഭവം. ബഹളം കേട്ട് തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ (62) ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്നെത്തി മഹേഷ് ആക്രമിച്ചു. 

സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ഇവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി. തുടര്‍ന്ന് പോലീസെത്തി ഇയാളെ കീഴ്‌പെടുത്തി കസ്റ്റഡിയില്‍ എടുത്തു.

നക്ഷത്രയുടെ അമ്മ വിദ്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മഹേഷ് വിദേശത്തായിരുന്നു. അച്ഛന്‍ മുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിനു ശേഷമാണ് മഹേഷ് നാട്ടില്‍ എത്തിയത്.

പുനര്‍വിവാഹത്തിനായി ശ്രമിച്ചിരുന്ന മഹേഷിന്റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍, അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. നക്ഷത്രയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News