പൊന്നില്‍ കുളിച്ച് രാജകുമാരിയായി ശോഭിത, നീ ഞങ്ങളുടെ കുടുബത്തിലേക്ക് കൊണ്ടുവന്ന സന്തോഷം വളരെ വലുതാണെന്ന് നാഗാര്‍ജുന; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഹൈദരാബാദ്: മകന്റെ വിവാഹ ചിത്രങ്ങള്‍ ആദ്യമായി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് നാഗാര്‍ജുനയാണ്. ഇമോഷണലായ ഒരു കുറിപ്പിനൊപ്പമാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ശോഭിത ഇതിനോടകം ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം കൊണ്ടുവന്നു എന്ന് നാഗാര്‍ജുന പറയുന്നു.

അക്കിനേനി നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം ഇന്നലെ കഴിഞ്ഞു. രാത്രി എട്ട് മണിക്ക് തുടങ്ങിയ വിവാഹ ചടങ്ങുകള്‍, എട്ട് മണിക്കൂറുകളോളം നീണ്ടു നിന്നു. ചടങ്ങുകള്‍ക്ക് ശേഷം ഔദ്യോഗികമായി വിവാഹ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത് നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജുനയാണ്. വളരെ ഇമോഷണലായ ഒരു പോസ്റ്റിലൂടെയാണ് നാഗാര്‍ജുന ചിത്രങ്ങള്‍ പങ്കുവച്ചത്.

ശോഭിതയും ചൈതന്യയും ഒരുമിച്ച് ഈ മനോഹരമായ അദ്ധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് സവിശേഷവും വൈകാരികവുമായ നിമിഷമാണ്. എന്റെ പ്രിയപ്പെട്ട ചായിയ്ക്ക് അഭിനന്ദനങ്ങള്‍, ഒപ്പം പ്രിയപ്പെട്ട ശോഭിതയ്ക്ക് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം.

നീ ഇതിനകം ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു. എഎന്‍ആര്‍ (അക്കിനേനി നാഗേശ്വര റാവു) ഗാരുവിന്റെ ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ അനുഗ്രഹാശിസ്സുകള്‍ക്ക് കീഴില്‍ വികസിക്കുന്ന ഈ ആഘോഷത്തിന് കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. ഈ യാത്രയുടെ ഓരോ ചുവടിലും അദ്ദേഹത്തിന്റെ സ്‌നേഹവും മാര്‍ഗദര്‍ശനവും നിങ്ങളോടൊപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു. ഇന്ന് ഞങ്ങളുടെ മേല്‍ വര്‍ഷിച്ച എണ്ണമറ്റ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദിയുള്ളവനാണ്’ നാഗാര്‍ജുന പറഞ്ഞു.

തീര്‍ത്തും പരമ്പരാഗത രീതിയില്‍ നടന്ന വിവാഹത്തില്‍ വധൂവരന്മാര്‍ എന്ത് ധരിക്കും, ശോഭിത വിവാഹ വേഷത്തില്‍ എങ്ങനെയായിരിക്കും എന്നൊക്കെ അറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. സ്വര്‍ണ നിറത്തിലുള്ള കാഞ്ചീവരം സില്‍ക് സാരിയാണ് ശോഭിത ധരിച്ചത്. ട്രഡീഷണല്‍ ആഭരണങ്ങളില്‍ ശോഭിതയെ അതി സുന്ദരിയായി കാണപ്പെടുന്നു. നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടാത്ത ഗെറ്റപ്പില്‍ തന്നെയാണ് നാഗ ചൈതന്യ.

ചിരജ്ജീവി, നയന്‍താര, പ്രഭാസ്, രാം ചരണ്‍, മഹേഷ് ബാബു, നമ്രത ഷിരോദ്കര്‍ എന്നിവര്‍ക്ക് പുറമെ അക്കിനേനി – ദഗുപതി കുടുംബം മൊത്തത്തിലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹം നെറ്റ്ഫ്‌ളിക്‌സിന് വിറ്റതിനാല്‍ തന്നെ കൂടുതല്‍ വിവാഹ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News