CrimeKeralaNews

നാടുകാണി സംഭവം: വാക്കുതർക്കത്തിനിടെ യുവാവ് പിടിച്ചുതള്ളുകയായിരുന്നെന്ന് പെൺകുട്ടിയുടെ മൊഴി

കുളമാവ്:നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടിൽ പ്ലസ്ടു വിദ്യാർഥിനിയെ പരിക്കേറ്റും യുവാവിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയതിൽ അന്വേഷണം പുരോഗമിക്കുന്നു. വാക്കുതർക്കത്തിനിടെ യുവാവ് പിടിച്ചുതള്ളുകയായിരുന്നെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്സി (23)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാറക്കെട്ടിന് താഴെ പരിക്കേറ്റനിലയിൽ പെൺകുട്ടിയേയും കണ്ടെത്തി. ഇരുവരേയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നു.

അതിനിടെ, അലക്സിനെ കൊന്നതാണെന്നും അന്വേഷിക്കണമെന്നും കാണിച്ച് സഹോദരി ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തെങ്കിലേ സംഭവം പൂർണമായി വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നത്-വ്യാഴാഴ്ച വൈകീട്ട് അലക്സും പെൺകുട്ടിയും നാടുകാണിയിൽ എത്തി. വീട്ടുകാർ വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചതോടെ തർക്കമായി.

തർക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് താഴെയിറങ്ങിവന്ന അലക്സ്, പെൺകുട്ടി മരിച്ചെന്നുകരുതി അടുത്തുള്ള മരത്തിൽ സ്വന്തം പാന്റ്സ് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നും പോലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിറ്റേദിവസം പോലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു. ഇപ്പോൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്സ്, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ബന്ധുക്കളും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button