തിരുവനന്തപുരം: നെടുമങ്ങാട് ബ്ലോക്ക് വേറ്റിനാട് ഡിവിഷൻ മുൻ അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ ബീന അജിത്തിന്റെ ഭർത്താവ് അജിത്തിന്റെ(53) മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കഴിഞ്ഞ ഒക്ടോബർ 20-നാണ് അജിത്തിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തദ്ദേശതിരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു സീറ്റ് നൽകിയാൽ ഭാര്യയ്ക്കെതിരെ രംഗത്തുവരുമെന്ന് മുന്നറിയിപ്പുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ശേഷമാണ് അജിത്തിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം തലയ്‌ക്കേറ്റ പരുക്കെന്ന് പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അടുത്ത ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്‌തു. നാലുതവണ തലയ്ക്കു പിന്നിലേറ്റ അടിയിൽ ആഴത്തിൽ ചതവുണ്ടായെന്നും ദേഹത്ത് പലയിടങ്ങളിലായി 31 പരിക്കുകൾ ഉണ്ടെന്നും പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ദുരൂഹമരണത്തിലെ അന്വേഷണത്തിൽ ഒത്തുകളി ആരോപിച്ച് വട്ടപ്പാറ പൊലീസിനെതിരെ അജിത്തിന്റെ രക്ഷിതാക്കൾ റൂറൽ എസ്‌പിക്ക് പരാതി നൽകി. ദേഹത്ത് മർദനമേറ്റതിൻ്റെ ചിത്രങ്ങൾ സഹിതം അജിത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത്തിരുന്നു. ‘ഭാര്യ ബീന എന്റെ പേരുകൂടി ചേർത്ത് രണ്ട് തവണ മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഇനി ബീന അജിത് എന്ന പേര് ഉപയോഗിക്കാൻ പാടില്ല. ഇവർക്ക് കോൺഗ്രസ് കമ്മിറ്റി സീറ്റ് നൽകിയാൽ ഞാൻതന്നെ അവൾക്കെതിരെ രംഗത്തുവരും’, എന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കുടുംബ പ്രശ്‌നങ്ങളെ തുടർന്നുള്ള മനോവിഷമത്തിൽ അജിത്ത് അമിത അളവിൽ ഗുളികകൾ കഴിച്ച് ജീവനൊടുക്കിയെന്ന അജിത്തിൻ്റെ മകൻ വിനായക് ശങ്കർ (26) നൽകിയ മൊഴി പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മരണത്തിന് പിന്നാലെ അജിത്തിൻ്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റുകൾ നീക്കം ചെയ്യുകയും ചെയ്തു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് കേസ് കാര്യമായി എടുത്തില്ലെന്നും ബന്ധുക്കൾ പറയുന്നു.
അജിത്തിന്റെ മരണം നടന്ന് എട്ടാം നാൾ വീട്ടിലെ രണ്ടു മുറികൾ പെയിൻ്റടിച്ചു വൃത്തിയാക്കിയതിലും അജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്‌റ്റ് മരണ ശേഷം നീക്കം ചെയ്‌തതിലും ദുരൂഹത ആരോപിച്ച് അജിത്തിൻ്റെ ബന്ധുക്കൾ രംഗത്തുവന്നെങ്കിലും പൊലീസ് അത് ഗൗരവമായി കണ്ടില്ല. പിന്നീട് 60 ദിവസം കഴിഞ്ഞ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.


