എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹത;അന്വേഷണം സി ബി ഐയ്ക്കോ ഇ ഡിക്കോ വിടാമെന്ന് ആർഒസി റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും സി.എം.എആർ.എല്ലും തമ്മിലുള്ള ഇടപാടിൽ ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് ( ആർ.ഒ.സി)​ റിപ്പോർട്ട്. ഇടപാട് വിവരം സി.എം.ആർ.എൽ മറച്ചുവച്ചെന്നും വിശദമായ അന്വേഷണം വേണമെന്നും ആർ.ഒ.സിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജിക്കിന് ഹാജരാക്കാനായില്ലെന്നും എന്നാൽ വാങ്ങിയ പണത്തിന് ജി.എസ്.ടി അടച്ചെന്ന വിവരം കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്.

എക്സാലോജിക്കിനെതിരായ അന്വേഷണം സി.ബി.ഐയ്ക്കോ ഇ.ഡിക്കോ വിടാമെന്നും ആർ.ഒ.സി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കമ്പനീസ് ആക്ട് 2013 പ്രകാരം കമ്പനികാര്യ ഇടപാടുകളിൽ തട്ടിപ്പ് നടത്തുന്നതിന് എതിരെയുള്ള സെക്ഷൻ 447,​ രേഖകളിൽ കൃത്രിമം കാണിച്ചതിനെതിരെയുള്ള സെക്ഷൻ 448 എന്നീ വകുപ്പുകൾ പ്രകാരം എക്സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് ബംഗളുരു ആർ.ഒ.സിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

കരാറിന്റെ വിശദാംശങ്ങൾ എക്സാലോജിക്ക് മറച്ചുവച്ചെന്നും ആരോപിക്കുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനും കെ.എസ്.ഐ.ഡി.സിക്കും എതിരെ കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News