ഫേസ്ബുക്ക് നിരോധിച്ച് മ്യാന്‍മാര്‍ സര്‍ക്കാര്‍

മ്യാന്മറില്‍ പുതിയ സൈനിക സര്‍ക്കാര്‍ ഫേസ്ബുക്ക് നിരോധിച്ചു. ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. മ്യാന്മറില്‍ ഏറെ ജനപ്രീതിയുള്ള ആപ്പാണ് ഫേസ്ബുക്ക്.

നാലു ദിവസം മുന്‍പാണ് മ്യാന്മറില്‍ പട്ടാള അട്ടിമറി നടന്നത്. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മ്യാന്‍മറിലെ ഔദ്യോഗിക ടി.വി, റേഡിയോ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എല്‍ഡി 83 ശതമാനം സീറ്റുകളോടെ അധികാരത്തില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്ന് സൈന്യം ആരോപിച്ചിരുന്നു. നിലവില്‍ യാങ്കോണിലും നയ്പിറ്റോയിലും സൈനികര്‍ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News