32.8 C
Kottayam
Friday, March 29, 2024

മുട്ടില്‍ മരംമുറി: പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്ത് കൊണ്ട്?; രൂക്ഷവിമർശവുമായി ഹൈക്കോടതി

Must read

കൊച്ചി:മുട്ടിൽ മരംമുറിക്കേസിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ കോടതി പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അഭിപ്രായപ്പെട്ടു. അന്വേഷണം സി.ബി.ഐ.യെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശിയായ ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റുചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുളളതാണ് കോടതിയെ ചൊടിപ്പിച്ചത്. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രതികളെ പിടികൂടാൻ കഴിയാത്തതെന്ന് എജി കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദം കോടതി തളളി. 701 കേസുകളാണ് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്. ഇത്രയധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാൾ ജാമ്യം നേടിയിരുന്നു എന്ന ദുർബലമായ വാദമാണ് എജിയുടെ ഭാഗത്ത് നിന്ന് മറുപടിയായി ഉണ്ടായത്. ഇത് ‘യൂണിവേഴ്സൽ പ്രതിഭാസ’മാണോ എന്നായിരുന്നു കോടതിയുടെ പരിഹാസം.

ഒരാൾക്ക് ജാമ്യം കിട്ടി എന്നുപറഞ്ഞ് മറ്റുളളവരുടെ അറസ്റ്റ് വൈകിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഇത് തെളിവുനശിപ്പിക്കുന്നതിന് ഇടയാക്കും. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ മുദ്രവെച്ച കവറിൽ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് അറിയിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. എല്ലാം സുതാര്യമായിരിക്കണമെന്നും അതിനാൽ മുദ്ര വെച്ച കവറിൽ അല്ലാതെ സത്യവാങ്മൂലം സമർപ്പിക്കണമെന്നുമാണ് കോടതി നിർദേശിച്ചത്. അതുകൊണ്ട് തിങ്കളാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കേണ്ടതായി വരും.

മരം മുറി സംബന്ധിച്ച് മറ്റൊരു നിരീക്ഷണവും കോടതി നടത്തി. 300ൽ അധികം മരങ്ങൾ നഷ്ടപ്പെട്ടു. ഇത് കർഷകർ നട്ട മരങ്ങളല്ല. നടന്നിരിക്കുന്നത് വളരെ കൃത്യമായ മോഷണമാണ്. എന്നിട്ടും എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന ചോദ്യം കോടതി ആവർത്തിച്ചുചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week