ഇടതുപക്ഷമുള്‍പ്പടെ ആരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും’; സിപിഐഎം ക്ഷണം സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്

മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ്. ഇടതുപക്ഷം ഉള്‍പ്പടെ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏക സിവില്‍ കോഡില്‍ ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം. 

ഏക സിവില്‍ കോഡിനെതിരെ ആരുമായും സഹകരിക്കും. ഏക സിവില്‍ കോഡ് വിരുദ്ധ മുന്നണിയില്‍ ലീഗും അംഗമാകും. പാര്‍ലമെന്റ് ബില്‍ പാസാക്കാന്‍ പാടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സുന്നി ഐക്യവുമായി ബന്ധപ്പെട്ട് മധ്യസ്ഥനാകാന്‍ മുസ്ലിം ലീഗ് തയ്യാറാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലീഗ് എന്നും മധ്യസ്ഥന്റെ റോളില്‍ ആണ്. ഐക്യം സാധ്യമാകുമെന്നാണ് പ്രതീക്ഷ. നേതാക്കളുടെ പ്രതികരണങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. സമസ്തയുടെ നൂറാം വാര്‍ഷികത്തിന് മുന്‍പ് ഐക്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. യുസിസിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പല തട്ടിലാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ ലീഗുമായി യോജിക്കുന്നതില്‍ പ്രശ്‌നമില്ല. അതൊരു രാഷ്ട്രീയ മുന്നണിയല്ല. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. അവരുമായി എങ്ങനെ സഖ്യമുണ്ടാക്കും? ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യാറുണ്ടെന്നും പറഞ്ഞു.

ഏക സിവല്‍ കോഡിനെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഇത് നടപ്പാക്കാനാകില്ല. ഇതിനെതിരെ സംസ്ഥാനതല സെമിനാര്‍ കോഴിക്കോട് നടത്തും. വര്‍ഗീയ വാദികള്‍ അല്ലാത്ത എല്ലാവരെയും പങ്കെടുപ്പിക്കും.

സമസ്ത ഉള്‍പ്പടെ ആരെയും ക്ഷണിക്കാം. ഇതില്‍ ആര് യോജിച്ച് വരുന്നതിലും തെറ്റില്ല. രാഷ്ട്രീയ പാര്‍ട്ടിയെ അല്ല ക്ഷണിക്കുന്നത്. താഴെ തലം വരെ യുസിസിക്ക് എതിരെ പ്രചാരണം നടത്തും. മണിപ്പൂര്‍ വിഷയത്തില്‍ 140 മണ്ഡലങ്ങളില്‍ കാമ്പെയിന്‍ നടത്തും. 15നകം വില്ലേജ് തലത്തില്‍ പരിപാടികള്‍ നടത്തുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News