പ്രിയങ്കാഗാന്ധിക്കെതിരെ പ്രമേയം പാസ്സാക്കി ലീഗ് ; കോണ്‍ഗ്രസ് നിലപാടിനെതിരെ തുറന്നടിച്ച് കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും

കോഴിക്കോട് : രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി മുസ്ലിംലീഗ്. കോഴിക്കോട് ചേര്‍ന്ന ലീഗ് അടിയന്തര നേതൃയോഗത്തില്‍ പ്രിയങ്കാഗാന്ധിക്കെതിരെ പ്രമേയം പാസ്സാക്കി. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ധ്രുവീകരണത്തിന് പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും മുസ്ലിംലീഗ് അറിയിച്ചു.

1992ല്‍ ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് കൈകൊണ്ട അതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇപ്പോഴുമുള്ളത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്ന് കൈകൊണ്ട അതേ തീരുമാനത്തിന്റെ ബാക്കിപത്രം തന്നെയാണ് ഈ വിഷയത്തിലുമുള്ളതെന്നും നേതാക്കള്‍ പ്രതികരിച്ചു. രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണ്. പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനയോട് ശക്തമായി എതിര്‍ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് നിലപാട് മതസ്പര്‍ധ വളര്‍ത്തുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ബാബറി വിഷയത്തില്‍ മുസ്ലിം ലീഗ് എടുത്ത മതേതര നിലപാട് ചരിത്രത്തില്‍ ഇടംനേടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്നാണ് പ്രിയങ്കാഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News