സന്ദീപിന്റെ ജന്മദിനം ഇന്ന്: ഭർത്താവിനായി സുനിത വാങ്ങിയ സമ്മാനത്തോടൊപ്പം എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ

തിരുവല്ല:സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ ജന്മദിനം ഇന്നാണ് (ഡിസംബർ 4).സന്ദീപിന്റെ ചിതയില്‍ ഭാര്യ സുനിത വാങ്ങിയ ചുവന്ന ഉടുപ്പൊരെണ്ണം എരിഞ്ഞടങ്ങിയിട്ടുണ്ട്. അച്ഛന്‍ ഇനി മടങ്ങില്ലെന്ന് മനസിലാകാതെ ഒരു രണ്ട് വയസുകാരനും രണ്ട് മാസം പ്രായമുള്ള കുഞ്ഞും കാത്തിരുപ്പുണ്ട്. പിറന്നാളുകാരനു സമ്മാനമായി ആ ഷര്‍ട്ട് വാങ്ങുമ്ബോള്‍ ഭാര്യ ഒരിക്കലും ചിന്തിച്ചു കാണില്ല അതിങ്ങനെ ഭര്‍ത്താവിന്റെ ജീവനറ്റ ശരീരത്തിന് സമര്‍പ്പിക്കണം എന്ന്.

സന്ദീപത്തിന്റെ വിയോഗം കുടുംബത്തിലും രാഷ്ട്രീയത്തിലും തീരാ വിടവ് തന്നെയാണ്. പ്രസവത്തെ തുടര്‍ന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. ഇവിടെനിന്നാണ് ഭര്‍ത്താവിനെ അവസാനമായി കാണാനായി സുനിത എത്തിയത്. സന്ദീപിന്റെ ശരീരത്തോട് ചേര്‍ത്ത് വെച്ച ആ ചുവന്ന ഷര്‍ട്ട് എല്ലാവരെയും കണ്ണീരിലാഴ്ത്തി. വീട്ടിലേക്ക് ബൈക്കില്‍ പോകുമ്ബോള്‍ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയില്‍ തടഞ്ഞാണ് ആക്രമിച്ചത്.

നിലതെറ്റി റോഡില്‍ വീണ് എഴുന്നേല്‍ക്കുന്നതിനിടെ കുത്തിവീഴ്‌ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്‌എന്‍ഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്ട്രീയ സംഘര്‍ഷം തീരെയില്ലാത്ത പ്രദേശത്താണ് ആസൂത്രിത ആക്രമണം.അതിനിടെ കേസിലെ അഞ്ചാം പ്രതി അഭിയും പിടിയിലായി. ആലപ്പുഴ ജില്ലയിലെ എടത്വയില്‍ നിന്നാണ് അഭി അറസ്റ്റിലായത്.

ചാത്തങ്കരി കണിയാംപറമ്ബില്‍ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്ബില്‍ പ്രമോദ് (23), കാവുംഭാഗം വേങ്ങല്‍ നന്ദു ഭവനില്‍ നന്ദു (24), കണ്ണൂര്‍ ചെറുപുഴ മരുത്തംപടി കുന്നില്‍ വീട്ടില്‍ മുഹമ്മദ് ഫൈസല്‍(22) എന്നിവരെ ഇന്നു പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന്റെ സൂത്രധാരന്‍ ജിഷ്ണുവാണെന്നാണ് പ്രഥമീക പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്.

ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്.കൊലയ്ക്ക് പിന്നില്‍ ബിജെപി ആണെന്നാണ് പോലീസിന്റെ എഫ്‌ഐആറില്‍ ഉള്ളത്.കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഗുണ്ടാസംഘം നടത്തിയ കൊലപാതകം ആര്‍എസ്‌എസിന്റെ തലയില്‍ കെട്ടിവെച്ച്‌ നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് സിപിഎം സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് വിശദീകരിക്കുകയാണ് ബിജെപി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News