KeralaNews

‘ഇനി ജയിക്കണമെങ്കിൽ മുരളീധരൻ പാർട്ടി മാറേണ്ടി വരും’; കോണ്‍ഗ്രസിന്റെ വെറും കളിപ്പാവ മാത്രമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരന്‍. തൃശൂര്‍ ലോക്‌സഭയിലും വടക്കാഞ്ചേരി അസംബ്ലിയിലും മുരളീധരന്‍ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ല. നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. 

കെ സുരേന്ദ്രന്റെ കുറിപ്പ്: ‘വലിയ താത്വിക അവലോകനം ഒന്നും വേണ്ട. കെ. സി. വേണുഗോപാലിന് ആലപ്പുഴ വേണം. സുധാകരന് കണ്ണൂരും വേണം. ആലപ്പുഴയോ കണ്ണൂരോ മുസ്‌ളീം സ്ഥാനാര്‍ത്ഥിക്കു കൊടുക്കാനായിരുന്നു തീരുമാനം. അപ്പോള്‍ പിന്നെ ഏക മുസ്‌ളീം സ്ഥാനാര്‍ത്ഥിക്കു കൊടുക്കാന്‍ ബാക്കിയുള്ളത് വടകര മാത്രം. തട്ടാന്‍ പറ്റുന്നത് മുരളീധരനെ മാത്രം.

തൃശ്ശൂര്‍ ലോകസഭയിലും വടക്കാഞ്ചേരി അസംബ്‌ളിയിലും മുരളീധരന്‍ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ല. നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രം. കോണ്‍ഗ്രസ്സിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരന്‍. ഊതിവീര്‍പ്പിച്ച ബലൂണ്‍. ഇനി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടിവരും.’

തൃശൂരില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ഏല്‍പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇന്നലെയാണ് സീറ്റു മാറുന്നതിനെ കുറിച്ച് അറിഞ്ഞത്. നാളെ മുതല്‍ തൃശൂരില്‍ പ്രചാരണം തുടങ്ങും. നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ബിജെപിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് നയം.

ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാന്‍ കഴിയില്ല. ഇന്നലെയാണ് സീറ്റുമാറണമെന്ന കാര്യം അറിയിച്ചത്. ഞാനത് ഏറ്റെടുത്തു. നേരത്തെ വട്ടിയൂര്‍ക്കാവില്‍ നിന്നും വടകരയിലെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലായിരുന്നു അത്.

ഇനി തൃശൂരില്‍ മത്സരിക്കും. കരുണാകരനെ സംഘികള്‍ക്ക് വിട്ടുകൊടുക്കാന്‍ സമ്മതിക്കില്ല. ബിജെപി വെല്ലുവിളിയേറ്റെടുക്കുകയെന്നതാണ് പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം. പത്മജയെ ബിജെപി മുന്നില്‍ നിര്‍ത്തിയാല്‍ അത്രയും പണി കുറയുമെന്നും മുരളീധരന്‍ പരിഹസിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button