31.1 C
Kottayam
Monday, April 29, 2024

300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളി,മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം

Must read

മുംബൈ: മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുണ്ടാത്തലവൻ ഛോട്ടാ രാജന്‍റെ സംഘത്തിലെ ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഇന്ത്യയിൽ ആദ്യമായാണ് ഏറ്റുമുട്ടൽ കേസിൽ ഒരു പോലീസ് ഓഫീസർക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്.

നേരത്തെ ഈ കേസിൽ കീഴ് കോടതി പ്രദീപ് ശർമയെ വെറുതേവിട്ടിരുന്നു. 2010ൽ അറസ്റ്റ് ചെയ്ത പ്രദീപ ശർമയെ 2013ലാണ് സെഷൻസ് കോടതി വെറുതെവിട്ടത്. കോടതിക്ക് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈക്കോടതി ശർമയ്ക്ക് ഇപ്പോൾ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ എന്നി കുറ്റങ്ങൾ ചുമത്തിയ കോടതി പ്രദീപ് ശർമയോട് മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും ഉത്തരവിട്ടു. യൂണിഫോമിട്ട് കുറ്റവാളികളായി പ്രവർത്തിക്കാൻ നിയമപാലകർക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും ഗൗരി ഗോഡ്‌സെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2006 നവംബർ 11 നാണ് ലഖൻ ഭയ്യയെയും സുഹൃത്ത് അനിൽ ഭേഡയെയും വാഷിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. അഞ്ച് ബുള്ളറ്റുകളാണ് ഇവരുടെ ശരീരത്തിൽ തറച്ചത്. വെർസോവയിലെ പാർക്കിൽ ഏറ്റുമുട്ടൽ നടന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി, 12 പോലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ ശരിവച്ചു.

1983ൽ സബ് ഇൻസ്പെക്ടറായി മുംബൈ പൊലീസിൽ ചേർന്ന പ്രദീപ് ശർമ, മുംബൈ അധോലോകത്തെ തകർത്തുകളഞ്ഞ 300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളിയാണ്. 2021 ൽ മുകേഷ് അംബാനിയുടെ വസതിക്ക് പുറത്ത് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വ്യവസായി മൻസുഖ് ഹിരണിന്‍റെ കൊലപാതക കേസിലും പ്രതിയാണ് പ്രദീപ് ശർമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week