ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം: സി.പി.എമ്മിന് പിരിവെടുക്കാൻ കിട്ടിയ അവസരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‌റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിൽ ഗൂഢാലോചന തെളിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. പക്ഷെ അതിന് ശേഷം കോൺഗ്രസിനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്. കേസ് സര്‍ക്കാരിന് കിട്ടിയ കച്ചിത്തുറുമ്പാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

റൂറൽ എസ്പിയുടെ കഴിഞ്ഞ കാല റിക്കോർഡുകൾ പരിശോധിക്കണം. കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങൾക്കെതിരെ നാളെ ഡിസിസി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ ഉപവാസം നടത്തും. കേസുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഇറങ്ങി അടൂർ പ്രകാശിനെതിരെ വിടുവായത്തം പറയുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കൊലപാതക കേസിൽ വലിയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത്. പിരിവെടുക്കാൻ കിട്ടിയ മറ്റൊരു അവസരമാണ് സിപിഎമ്മിന് ഇരട്ടക്കൊലപാതക കേസെന്നും മുല്ലപ്പള്ളി ആക്ഷേപിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News