ജലനിരപ്പുയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ 8.00 മണി മുതൽ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. പരമാവധി 5,000 ക്യുസെക്‌സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടേക്കും. പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ശനിയാഴ്ച പുലർച്ചേ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയിൽ എത്തി. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചിട്ടുണ്ട്. നിലവിൽ ജലനിരപ്പ് 137.8 അടിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാവിലെ 8.00 മണി മുതൽ മുല്ലപെരിയാർ ഡാമിൻ്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 5,000 ക്യൂസെക്‌സ്‌ വരെ ജലം അണക്കെട്ടിൽ നിന്നും പുറത്തേക്കൊഴുക്കാൻ തീരുമാനിച്ചത്.

ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം കല്ലാർ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. നാല് ഷട്ടറുകൾ 60 സെന്റിമീറ്റർ തുറന്ന് 160 ക്യൂമെക്സ് ജലമാണ് ഒഴുക്കിവിടുന്നത്. ശക്തമായ മഴ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിലെ ജലനിരപ്പ് 824.5 മീറ്റർ പിന്നിട്ട സാഹചര്യത്തിലാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News