വിഴിഞ്ഞത്തേക്കു വീണ്ടും മദർഷിപ്പ്; എം.എസ്.സിയുടെ വമ്പൻ കപ്പൽ വെള്ളിയാഴ്ച എത്തും

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) മദർഷിപ്പ് വെള്ളിയാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തും. തുറമുഖത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി നടക്കുന്ന ട്രയൽ റണ്ണിന്റെ ഭാഗമായാണ് എം.എസ്.സി.യുടെ ‘ഡെയ്‌ലാ’ എന്ന കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത്.

ഇതോടെ വമ്പൻ മദർഷിപ്പുകൾ കൈകാര്യം ചെയ്യാനുള്ള തുറമുഖത്തിന്റെ ശേഷിയാണ് വിലയിരുത്തപ്പെടുന്നത്. ട്രയൽ റണ്ണിന്റെ ഭാഗമായി നേരത്തെ മൂന്നു കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. അടുത്ത രണ്ടുമാസത്തിനുള്ളിൽ 10 കപ്പലുകൾ തുറമുഖത്തേക്ക്‌ എത്തുമെന്നാണ് സൂചന. അതിനുേശഷമായിരിക്കും വാണിജ്യതലത്തിലുള്ള പ്രവർത്തനം ആരംഭിക്കുക. ട്രയൽ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞത്ത് ആദ്യമെത്തിയത് ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ ഡെൻമാർക്കിലെ മെസ്‌കിന്റെ(maersk) ‘സാൻ ഫെർണാൺഡോ’യെന്ന മദർഷിപ്പായിരുന്നു.

366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ഡെയ്‌ലാ കപ്പലിന് 13988 ടി.ഇ.യു.(ഒരു ടി.ഇ.യു.- 20 അടി നീളമുള്ള ഒരു കണ്ടെയ്‌നർ) വാഹകശേഷിയുണ്ട്. മൗറീഷ്യസിൽ നിന്നെത്തുന്ന കപ്പൽ മുംബൈ തുറമുഖത്ത് എത്തിയശേഷമാണ് വിഴിഞ്ഞത്തേക്കു വരുന്നത്. ഡെയ്‌ലയിൽനിന്നു വിഴിഞ്ഞത്ത് യാർഡിലേക്ക്‌ ഇറക്കിവയ്ക്കുന്ന കണ്ടെയ്‌നറുകൾ തിരികെക്കൊണ്ടുപോകാൻ എം.എസ്.സി.യുടെ ഫീഡർ കപ്പലും അടുത്തയാഴ്ച എത്തും. 294.12 മീറ്റർ നീളവും 32.2 മീറ്റർ വീതിയും 4738 ടി.ഇ.യു. വാഹകശേഷിയുമുള്ള എം.എസ്.സി. അഡു-5 എന്ന ഫീഡർ കപ്പലാണ് എത്തുന്നത്.

മദർഷിപ്പുകൾ എത്തിയശേഷം തുറമുഖത്തിന്റെ ക്ഷമത വിലയിരുത്തിയശേഷവുമാണ് വാണിജ്യതലത്തിലുള്ള പ്രവർത്തനാരംഭം. ക്രെയിനുകളുടെ പ്രവർത്തനക്ഷമതയും കപ്പൽ തീരത്തടുപ്പിക്കുന്ന ‘മൂറിങ്ങും’ വിലയിരുത്തും. ഒക്‌ടോബറിൽ അന്താരാഷ്ട്ര ചരക്കുനീക്കം കൈകാര്യം ചെയ്തുതുടങ്ങാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ. ട്രാൻസ്ഷിപ്‌മെന്റ് രംഗത്ത് നേട്ടമുണ്ടാക്കാൻ കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ് പല സേവനങ്ങൾക്കും വിഴിഞ്ഞത്ത് വാഗ്ദാനം ചെയ്യുന്നത്. ദീർഘനാൾ സഞ്ചരിക്കേണ്ട മദർഷിപ്പുകളുടെ യാത്രാസമയം കുറയ്ക്കാനും ചരക്കുനീക്കത്തിന്റെ ചെലവ് കുറയ്ക്കാനും വിഴിഞ്ഞം സഹായിക്കുമെന്നാണ് വിലയിരുത്തൽ.‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News