ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍; നാല് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളും സുഹൃത്തുക്കളും അറസ്റ്റില്‍

പള്ളിക്കൽ: ഒന്നര വയസ്സുള്ള പെൺകുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളെയും, ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കളേയും പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28), സുഹൃത്തുക്കളായ വർക്കല രഘുനാഥപുരം ബി.എസ്.മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽവീട്ടിൽ റിയാസ്(34) എന്നിവരാണ് അറസ്റ്റിലായത്. 26-ന് രാത്രി 9.30-ന് അടുത്ത ബന്ധുക്കളായ സ്ത്രീകൾ ഇരുവരും ചേർന്ന് കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്നു.

ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെൺമക്കളെ ഉപേക്ഷിച്ചും, നാസിയ അഞ്ച് വയസ്സുള്ള ആൺകുട്ടിയെ ഉപേക്ഷിച്ചുമാണ് പോയത്. ഇരുവരുടെയും ഭർത്താക്കന്മാർ ഗൾഫിലാണ്.

ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.

പോത്തൻകോട്ട് അച്ഛനെയും മകളെയും റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ സംരക്ഷിച്ചു നിർത്തിയിരുന്നതും റിയാസാണ്.

കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേർന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നു. ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടിരുന്നു. പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം തെന്മലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേർന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദനം ലക്ഷ്യമാക്കി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News