അമ്മ നഴ്‌സുമാരെ കൂട്ടി അമ്പലത്തില്‍ പോകും, ഡോക്ടര്‍ക്ക് ഒന്നും അറിയില്ല, അച്ഛന് ഒന്നും പറ്റില്ലെന്ന് പറയും

കൊച്ചി:മലയാളികളുടെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. സാധാരണക്കാരന്റെ ജീവിതവും ജീവിത പ്രശ്‌നങ്ങളും സ്‌ക്രീനിലെത്തിച്ച സിനിമാക്കാരനാണ് ശ്രീനിവസാന്‍. അസുഖ ബാധിതനായി കുറച്ച് നാളുകളായി സിനിമകളില്‍ നിന്നും പൊതുവേദികളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു ശ്രീനിവാസന്‍. ഈയ്യടുത്ത് അമ്മയുടെ പരിപാടിയില്‍ ശ്രീനിവാസന്‍ പങ്കെടുത്തതും ശ്രീനിയ്ക്ക് മോഹന്‍ലാല്‍ ചുംബനം നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു.

പിന്നാലെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യന്റെ വിവാഹത്തിന് കുടുംബത്തിനൊപ്പം ശ്രീനിവാസനെത്തിയതും ആരാധകരുടെ മനസില്‍ സന്തോഷം നിറച്ചിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനേയും അമ്മയേയും കുറിച്ച് വിനീത് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നത് അച്ഛന്‍ ചുറ്റിനും ഉണ്ടാവുക എന്നതാണ്. അമ്മയുടെ കുറേ കോമഡികളുണ്ട്. അച്ഛന്റെ ബൈപ്പാസ് നടക്കുന്ന സമയത്ത് എനിക്ക് കുറേ ഷൂട്ടുകളുണ്ടായിരുന്നു. അതിനാല്‍ എപ്പോഴും എപ്പോഴും അങ്ങോട്ട് പോവാന്‍ സാധിക്കുമായിരുന്നില്ല. ഓപ്പറേഷന്‍ കഴിഞ്ഞ് കുറേ ദിവസം കഴിഞ്ഞാണ് അച്ഛനെ കാണാന്‍ പോയത്. എനിക്ക് വയനാടായിരുന്നു ഷൂട്ട്. എല്ലാ ദിവസവും ഷൂട്ടുണ്ടായിരുന്നു. ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ നിന്നും ഡോക്ടര്‍ അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് ബ്രീഫിംഗ് തന്നു.

ഒരു ഡ്യൂട്ടി ഡോക്ടര്‍ സാഹചര്യത്തിന്റെ ഗ്രാവിറ്റി പറഞ്ഞ് മനസിലാക്കി തരുകയായിരുന്നു. അമ്മ അടുത്തുണ്ട് ആ സമയത്ത്. ഡോക്ടര്‍ ടെക്ക്‌നിക്കലായ കാര്യങ്ങളൊക്കെ പറഞ്ഞു തരുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എന്താണ് പറഞ്ഞതെന്ന് അമ്മ ചോദിച്ചു. നമ്മള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ടെന്നൊക്കെ പറഞ്ഞ് പ്രശ്‌നങ്ങളൊക്കെ അമ്മയ്ക്ക് ഞാന്‍ പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോള്‍ അമ്മ പറഞ്ഞത്, പുള്ളിയ്ക്ക് ഒന്നും അറിയില്ല, ശ്രീനിയേട്ടന് ഒന്നും പറ്റില്ല എന്നായിരുന്നുവെന്നാണ് വിനീത് ഓര്‍ക്കുന്നത്.

മെഡിക്കല്‍ സയന്‍സിനൊന്നും അവിടെ ഒരു കാര്യവുമില്ല. അച്ഛന് ഒന്നും പറ്റില്ല എന്ന് അമ്മയ്ക്ക് ഭയങ്കര വിശ്വാസമാണ്. ആശുപത്രിയിലെ സിസ്റ്റര്‍മാരെയൊക്കെ കൂട്ടി അമ്പലത്തില്‍ പോവുക വരെ ചെയ്യും. ഏത് ആശുപത്രിയില്‍ പോയാലും അവിടുത്തെ നഴ്‌സുമാരുമൊക്കെയായി കമ്പനിയാകും. പിന്നെ പേരൊക്കെയായിരിക്കും വിളിക്കുക. ഞാന്‍ ചെല്ലുമ്പോള്‍ ദാ അവളവിടെ നില്‍ക്കുന്നുണ്ട് നിന്റെ കൂടെ ഫോട്ടോയെടുക്കണം എന്നൊക്കെ പറഞ്ഞു വിളിച്ചു കൊണ്ട് വരുമെന്നാണ് വിനീത് പറയുന്നത്.

ആശുപത്രിയില്‍ നിന്നും ഇവരെയൊക്കെ കൂട്ടി അമ്പലത്തില്‍ പോവും. അമ്മയെ ഞങ്ങള്‍ പറഞ്ഞ് കളിയാക്കുന്നൊരു സംഭവമുണ്ട്. അമ്മ വീട്ടില്‍ നിന്നും അമ്പലത്തിലേക്ക് പോവുകയാണെങ്കില്‍ പോവുന്ന വഴിയില്‍ മറ്റൊരു അമ്പലം കണ്ടാല്‍ അവിടെ ഇറങ്ങി പ്രാര്‍ത്ഥിച്ചിട്ടേ പോകൂവെന്ന്. ഇത് തമാശയല്ല, ശരിയ്ക്ക്ും നടക്കുന്ന കാര്യമാണ്. അച്ഛന്‍ ആരുടെ വിശ്വാസത്തേയും എതിര്‍ക്കില്ല. യോജിപ്പുണ്ടായില്ലെന്ന് വരാം പക്ഷെ എതിര്‍ക്കില്ലെന്നും വിനീത് പറയുന്നുണ്ട്.


തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും വിനീത് സംസാരിക്കുന്നുണ്ട്. നേരത്തെ താന്‍ ചെന്നൈയില്‍ നിന്നും എറണാകുളത്ത് വന്നാല്‍ പോലും വീട്ടില്‍ പോകുന്ന പതിവുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു ആവശ്യത്തിന് വന്നാല്‍ പോലും വീട്ടില്‍ കയറാതെ മടങ്ങാറില്ലെന്നാണ് വിനീത് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് ആണ് വിനീതിന്റെ പുതിയ സിനിമ. വിനീതിന്റെ ഇതുവരെ കാണാത്തൊരു ഭാവത്തില്‍ കാണാമെന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News