‘ദ്യശ്യം’ മോഡൽ കൊല്ലത്ത്,രണ്ടു വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്നു കുഴിച്ചിട്ടു;അമ്മയും സഹോദരനും പിടിയില്‍

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ നിന്നു രണ്ടു വര്‍ഷം മുന്‍പ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധു നല്‍കിയ വിവരതത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വര്‍ഷത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഷാജി കൊല്ലപ്പെട്ടതാണെന്നും സംഭവത്തിന് പിന്നില്‍ മാതാവും സഹോദരനുമാണെന്നും വിവരം ലഭിച്ച പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. കുടുംബ വഴക്കിനിടെ ഷാജി അബദ്ധത്തില്‍ മര്‍ദ്ദനമേറ്റ് മരിക്കുകയായിരുന്നുവെന്നാണ് ഇരുവരുടെയും മൊഴി. മരിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് മൃതദേഹം കുഴിച്ചിടുകയും ചെയ്തു.

ഷാജിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്ന് അക്കാലത്ത് പോലീസ് അന്വേഷണം ഉണ്ടായെങ്കിലും നാടുവിട്ടുവെന്ന് ഇരുവരും പോലീസിനെയും പരിസരവാസികളെയും വിശ്വസിപ്പിക്കുകയായിരുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ മൃതദേഹം ഇന്ന് പുറത്തെടുക്കില്ലെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണ് നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News