തമിഴ്‌നാട്ടില്‍ കൂടുതല്‍ എം.ഐ.ഡി.എം.കെ എം.എല്‍മാര്‍ രീജിവെക്കും,സഖ്യകക്ഷി സര്‍ക്കാര്‍ ഒറ്റക്കക്ഷി സര്‍ക്കാരാവാന്‍ നീക്കം,രാഷ്ട്രീയ കുതിരക്കച്ചവടത്തിലേക്ക് വിജയ്‌

‘ഈ രീതി ഇനി തുടരില്ല’; സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചതിൽ വിശദീകരണവുമായി ടിവികെ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് സഖ്യകക്ഷി സമവാക്യങ്ങളില്‍ നിന്ന് മാറി തനിച്ച് ഭൂരിപക്ഷം നേടാനുള്ള വലിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് ചുവടുമാറ്റുകയാണ് നടന്‍ വിജയ്യുടെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ). 234 അംഗ നിയമസഭയില്‍ മാന്ത്രിക സംഖ്യയായ 118 തികച്ച് മറ്റ് പാര്‍ട്ടികളെ ആശ്രയിക്കാതെ ഭരണം ഉറപ്പാക്കുകയാണ് ടിവികെയുടെ ലക്ഷ്യം.

ഇതിനിടെ, പാര്‍ട്ടിയിലെ ഭിന്നതകള്‍ പരിഹരിക്കാനും ചോര്‍ച്ച തടയാനുമായി അണ്ണാഡിഎംകെ വിമത വിഭാഗത്തിലെ അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സഖ്യകക്ഷി മാനേജ്മെന്റ് എന്ന നിലയില്‍ ആരംഭിച്ച നീക്കങ്ങള്‍ ഇപ്പോള്‍ അണ്ണാഡിഎംകെയെ പൂര്‍ണ്ണമായും വിഴുങ്ങുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ ഏറ്റെടുക്കല്‍ പ്രക്രിയയായി മാറിയിരിക്കുകയാണ്. അണ്ണാഡിഎംകെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ്, സഖ്യകക്ഷികളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനും സ്വന്തം നിലയില്‍ 118 എന്ന സംഖ്യയിലേക്ക് എത്തിച്ചേരാനുമുള്ള തന്ത്രപരമായ പദ്ധതികള്‍ക്ക് ടിവികെ തുടക്കമിട്ടത്.

ഈ പുതിയ നീക്കത്തിന്റെ ആദ്യ പരസ്യമായ ചിത്രം കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നൈയില്‍ അരങ്ങേറിയത്. പെരുന്തുറയില്‍ നിന്നുള്ള എസ്. ജയകുമാര്‍, മതുരാന്തകം മണ്ഡലത്തില്‍ നിന്നുള്ള കെ. മരഗതം കുമാരവേല്‍, ധാരാപുരം മണ്ഡലത്തില്‍ നിന്നുള്ള പി. സത്യഭാമ എന്നീ മൂന്ന് അണ്ണാഡിഎംകെ എംഎല്‍എമാര്‍ ഒന്നിച്ച് നിയമസഭാംഗത്വം രാജിവെക്കുകയായിരുന്നു. തൊട്ടുപിന്നാലെ മുതിര്‍ന്ന ടിവികെ നേതാവും മന്ത്രിയുമായ ആധവ് അര്‍ജുനയുമായി കൂടിക്കാഴ്ച നടത്തിയ ഇവര്‍ ഭരണകക്ഷിയില്‍ ഔദ്യോഗികമായി ചേര്‍ന്നു.

നിയമസഭയില്‍ നിന്ന് രാജിവെച്ച ഇവര്‍, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിജയ്യുടെ വിസില്‍ ചിഹ്നത്തില്‍ വീണ്ടും മത്സരിക്കാനാണ് ഒരുങ്ങുന്നത്. തമിഴ്നാടിന്റെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഈ രഹസ്യ നീക്കത്തിന് ഇട്ടിരിക്കുന്ന പേര് ഓപ്പറേഷന്‍ എല്‍ എന്നാണ്. ലോട്ടറി, ലീമ റോസ് മാര്‍ട്ടിന്‍, അല്ലെങ്കില്‍ പാര്‍ട്ടി വിട്ടുപോകല്‍ എന്ന അര്‍ത്ഥം വരുന്ന ലീവ് എന്നീ വാക്കുകളെ കോര്‍ത്തിണക്കിയാണ് അണ്ണാഡിഎംകെ കേന്ദ്രങ്ങള്‍ ഈ നീക്കത്തെ പരിഹാസത്തോടെയും ആശങ്കയോടെയും വിശേഷിപ്പിക്കുന്നത്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകനും ടിവികെയിലെ ശക്തനുമായ ആധവ് അര്‍ജുനയുടെ സാമ്പത്തിക ശൃംഖലയെയും, ടിവികെ സഖ്യത്തെ അനുകൂലിക്കുന്ന അണ്ണാഡിഎംകെ എംഎല്‍എയും മാര്‍ട്ടിന്റെ ഭാര്യയുമായ ലീമ റോസ് മാര്‍ട്ടിനെയും ലക്ഷ്യം വെച്ചാണ് ഈ പേര് വന്നത്. ഒപ്പം അണ്ണാഡിഎംകെയുടെ ഇരട്ടയില ചിഹ്നത്തിലെ ഇലകള്‍ ഓരോന്നായി കൊഴിഞ്ഞുപോവുകയാണെന്ന രാഷ്ട്രീയ അര്‍ത്ഥവും ഇതിനുണ്ട്.

വിജയ് താന്‍ വിജയിച്ച രണ്ട് സീറ്റുകളില്‍ ഒന്നായ തൃച്ചി ഈസ്റ്റ് ഒഴിഞ്ഞതിനെ തുടര്‍ന്ന് നിലവില്‍ ടിവികെയ്ക്ക് 107 എംഎല്‍എമാരുടെ സ്വന്തം ശക്തിയുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ, സി.പി.എം, വി.സി.കെ, ഐ.യു.എം.എല്‍ എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സുരക്ഷിതമായി മുന്നോട്ട് പോകുന്നത്. എന്നാല്‍ ഒരു ജനകീയ നേതാവിന് ചുറ്റും കെട്ടിപ്പടുത്ത പാര്‍ട്ടിക്ക് എക്കാലവും സഖ്യകക്ഷികളെ ആശ്രയിക്കാനാകില്ലെന്ന് ടിവികെ നേതൃത്വം ശക്തമായി കരുതുന്നു.

തൃച്ചി ഈസ്റ്റിനൊപ്പം മറ്റ് മണ്ഡലങ്ങളിലും ഒന്നിച്ച് ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ അനുകൂല തരംഗം ഉണ്ടാകുമെന്നും, സഖ്യ സര്‍ക്കാരിനെ തനിച്ച് ഭൂരിപക്ഷമുള്ള ഏകകക്ഷി സര്‍ക്കാരാക്കി മാറ്റാന്‍ കഴിയുമെന്നുമാണ് ടിവികെ തന്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. വരും ആഴ്ചകളില്‍ ഏഴോ എട്ടോ അണ്ണാഡിഎംകെ എംഎല്‍എമാര്‍ കൂടി രാജിവെക്കുമെന്നാണ് സൂചനകള്‍.

സി.വി. ഷണ്‍മുഖം, എസ്.പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള അണ്ണാഡിഎംകെ വിമത വിഭാഗം വിജയ്യുടെ മന്ത്രിസഭയില്‍ ഇടം നേടാന്‍ മുന്‍പ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇടത് പാര്‍ട്ടികളുടെയും വി.സി.കെയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ടിവികെ ഈ നീക്കം പെട്ടെന്ന് ഉപേക്ഷിച്ചതോടെ വിമതര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. അണ്ണാഡിഎംകെ വിമതരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയെ ബാധിക്കുമെന്ന് ജോണ്‍ ആരോഗ്യസാമി, ബിസി ആനന്ദ് എന്നിവര്‍ വാദിച്ചപ്പോള്‍, രാഷ്ട്രീയ സുരക്ഷിതത്വത്തിനായി ഇവരെ ഉള്‍പ്പെടുത്തണമെന്ന് അര്‍ജുന അനുകൂലിച്ചിരുന്നു.

ഒടുവില്‍, നേരിട്ട് കൂറുമാറ്റ നിരോധന നിയമത്തില്‍ കുടുങ്ങാതെ, എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് വീണ്ടും മത്സരിപ്പിക്കുന്ന ക്ലീന്‍ മോഡലാണ് വിജയ് തിരഞ്ഞെടുത്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദലിത് എംഎല്‍എമാരെയാണ് ടിവികെ പ്രധാനമായും ലക്ഷ്യമിടുന്നത്. തകര്‍ച്ച തടയാന്‍ ഒരേസമയം രണ്ട് രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ അണ്ണാഡിഎംകെയില്‍ നടക്കുന്നത്. ഒരു വിഭാഗം രാജിവെക്കുമ്പോള്‍, വിമതപക്ഷത്തെ മറ്റൊരു വിഭാഗം ഇ.പി.എസുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്

തിങ്കളാഴ്ച അഞ്ച് വിമത എംഎല്‍എമാര്‍ ഇ.പി.എസിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ 47 എംഎല്‍എമാരില്‍ 27 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ഇ.പി.എസ് ക്യാമ്പ് അവകാശപ്പെടുന്നത്.ദശാബ്ദങ്ങളായി തമിഴ്നാട് രാഷ്ട്രീയം നിയന്ത്രിച്ച ദ്രാവിഡ പാര്‍ട്ടികളുടെ സഖ്യ സമവാക്യങ്ങളെ വിജയ്യുടെ വരവ് പൂര്‍ണ്ണമായും തകിടം മറിച്ചിരിക്കുകയാണ്. രാഷ്ട്രീയ അസ്ഥിരത ഓരോ മണ്ഡലങ്ങളായി, ഓരോ എംഎല്‍എമാരായി, അല്ലെങ്കില്‍ ഓരോ ഇലകളായി തങ്ങളെ ബാധിച്ചുതുടങ്ങി എന്നാണ് ഡി.എംകെയും അണ്ണാഡിഎംകെയും ഇപ്പോള്‍ തിരിച്ചറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News