ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; പാസ്റ്റർ അറസ്റ്റിൽ

കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ പാസ്റ്റർ ഹരിപ്രസാദ് ടി പി (45)എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.2023
മുതൽ ഇയാൾ മുളങ്കുഴ കേന്ദ്രമായി പി എം ഐ (PMI) (പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ) എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിലാണ് ഇയാൾ വിവിധ ആൾക്കാരിൽ നിന്നും പണവും സ്വർണ്ണ ഉരുപ്പടികളും തട്ടിയെടുത്തത്.

കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ കഴിഞ്ഞ 8 മാസക്കാലമായി തമിഴ്നാട്, ബാംഗ്ലൂർ, കേരളത്തിലെ വിവിധ ജില്ലകൾ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് ഇന്ന് വെളുപ്പിനെ (09.10.25) ഇയാളെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. മണർകാട് സ്വദേശിനിയായ പരാതിക്കാരിയിൽ നിന്നും 45 ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തതിന് മണർകാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിൽ ആയത്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നിർദ്ദേശാനുസരണം മണർകാട് എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ജസ്റ്റിൻ എസ് മണ്ഡപം, എ. എസ്. ഐ മാരായ രഞ്ജിത്ത് ജി, രാധാകൃഷ്ണൻ കെ.എൻ, രഞ്ജിത്ത്.എസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുള്ളതാണ്.

കുമരകം പോലീസ് സ്റ്റേഷനിലും സമാനമായ കാര്യത്തിന് ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിങ്ങവനം ഗാന്ധിനഗർ പോലീസ് സ്റ്റേഷനുകളിലും സമാന സ്വഭാവം ഉള്ള പരാതികൾ ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ഒരേ സ്ഥലത്ത് താമസിക്കാതെ വിവിധ ഇടങ്ങളിലായി മാറിമാറി വാടകയ്ക്കും മറ്റുമായി താമസിക്കുന്നതാണ് ഇയാളുടെ രീതി. അതുകൊണ്ടുതന്നെ പാസ്റ്റർ നമ്പൂതിരി എന്നറിയപ്പെടുന്ന ഇയാളെ കണ്ടെത്തുക പോലീസിന് ശ്രമകരമായ പണിയായിരുന്നു. വിശദമായ അന്വേഷണങ്ങൾക്കുംതെളിവെടുപ്പുകൾക്കുമായി പ്രതിയെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News