ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്ന് മോദി; ‘പ്രതിഷേധിക്കുന്നവര്‍ ദുഖിക്കും’

ചെന്നൈ: ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്നും ഇന്ന് ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മോദി പറയുന്നു. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇത്തരത്തില്‍ പ്രതികരിച്ചത്. 

മുമ്പ് കമ്പനികൾ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയെന്ന് അറിയില്ലായിരുന്നു, ഇപ്പോള്‍ പണത്തിന്‍റെ ഉറവിടം അറിയാനാകുമെന്നും മോദി. ഇലക്ടറല്‍ ബോണ്ട് വിധി തനിക്ക് എങ്ങനെയാണ് തിരിച്ചടിയാകുന്നതെന്നും മോദി ചോദിച്ചു. 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനം അഴിമതിയില്‍ മുങ്ങിയെന്നും ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയാണ് ഇതില്‍ ഏറ്റവുമധികം ബോണ്ടുകള്‍ വാങ്ങിയത്, അതിനാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഈ അഴിമതിക്കറ മോദിക്കും ബിജെപിക്കും തിരിച്ചടിയാകുമെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് കളങ്കമല്ലെന്നാണ് മോദി അവകാശപ്പെടുന്നത്. 

2019 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ബിജെപി വെട്ടിലായത്. 2019 മുതല്‍ 12,000 കോടി മൂല്യം വരുന്ന ബോണ്ടുകളാണ് വിറ്റിട്ടുള്ളത്. ഇതില്‍ പകുതി പണവും ബിജെപിയുടെ പോക്കറ്റിലേക്ക് തന്നെയാണ് പോയിട്ടുള്ളത്.

6060 കോടി ബിജെപി, 1421 കോടി കോൺഗ്രസ്, 1609 കോടി ടിഎംസി, 1214 കോടി ബിആര്‍എസ് എന്നിങ്ങനെ പോകുന്നു കണക്കുകള്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News