KeralaNews

മുന്‍ മിസ് കേരളയുടെ മരണം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്; അറസ്റ്റിലായ ഹോട്ടലുടമ ആശുപത്രിയില്‍

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മദര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റോയ് ഇന്നലെ രാത്രിയിലാണ് അറസ്റ്റിലായത്.

അപകടദിവസം യുവതികള്‍ രാത്രി ചെലവഴിച്ച നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ഉള്‍പ്പെടെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതിനായിരുന്നു നടപടി. ഇയാള്‍ക്കൊപ്പം അഞ്ച് ജീവനക്കാരും അറസ്റ്റിലായിരുന്നു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് അറസ്റ്റ്. ഹോട്ടലില്‍നിന്നു കാണാതായ ഹാര്‍ഡ് ഡിസ്‌കുകളിലൊന്ന് മാത്രമാണ് റോയ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്.

ഇതില്‍ തിരിമറി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇനിയും ഹാജരാക്കാനുള്ള ഹാര്‍ഡ് ഡിസ്‌ക് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഹാജരാക്കിയില്ല. അപകടമരണത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ റോയിയുടെ അറസ്റ്റോടെ സംഭവത്തിലെ ദുരൂഹതകളേറിയിരിക്കുകയാണ്.

അതേസമയം സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത് ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴി നല്‍കിയതായാണ് വിവരം. നവംബര്‍ ഒന്നിനാണ് ഹാന്‍ഡ് ഡിസ്‌ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാന്‍ ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി. മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകള്‍ നിരസിച്ചു. അഭ്യര്‍ത്ഥന കണക്കാക്കാതെ യാത്ര തുടര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാന്‍ വിളിച്ച ഡ്രൈവറോട് ആശുപത്രിയില്‍ തുടരാന്‍ റോയ് നിര്‍ദേശിച്ചെന്നും മൊഴിയില്‍ വ്യക്തമാകുന്നു.

അതേസമയം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് എക്‌സൈസ്. നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന്‍ എക്‌സൈസ് കമ്മിഷന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളില്‍ ഒന്നായ ഡിവിആര്‍ കായലില്‍ കളഞ്ഞെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചിരുന്നു. രണ്ട് ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ മരണത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആന്‍സി കബീറിന്റെ കുടുബം രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button